ശ്രീനഗർ: ജമ്മു കശ്‌മീരിൽ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ 13 ജില്ലകളിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചതായി സർക്കാർ അറിയിച്ചു. എന്നാൽ ഇവിടങ്ങളിൽ ഉൾപ്പടെ രാത്രികാല കർഫ്യൂ തുടരും.
ജമ്മു, കതുവ, സാംബ, പൂഞ്ച്, രാജൗരി, ഉദംപൂർ, അനന്ത്നാഗ്, ബന്ദിപോര, ബാരാമുള്ള, ബുഡ്ഗാം, ഗന്ധർബാൽ, പുൽവാമ, ഷോപിയാൻ എന്നീ ജില്ലകളിലെ വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് പിൻവലിച്ചത്.
അതേസമയം ഈ ജില്ലകളിലെ ഔട്ട്ഡോർ ഷോപ്പുകൾക്ക് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ മാത്രമാണ് തുറക്കാൻ അനുമതി. ഷോപ്പിംഗ് കോംപ്ളക്‌സുകളിലും മാളുകളിലും വാക്‌സിൻ സ്വീകരിച്ചവർക്കും 48 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് സ്‌ഥിരീകരിച്ചവർക്കും മാത്രമാണ് പ്രവേശനാനുമതി. എന്നാൽ നീന്തൽക്കുളങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജമ്മു കശ്‌മീരിൽ നിലവിൽ 4,048 സജീവ കോവിഡ് കേസുകളാണുള്ളത്. ഇതുവരെ 3,08,246 പേർ രോഗമുക്‌തി നേടി. അതേസമയം 4,335 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. 47,61,579 ഡോസ് കോവിഡ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്‌തത്.
Most Read: കർണാടകയിൽ മാളുകളും ഷോപ്പിംഗ് കോംപ്ളക്‌സുകളും നാളെ മുതൽ തുറക്കും