ബെംഗളൂരു: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ മാളുകളും ഷോപ്പിംഗ് കോംപ്ളക്‌സുകളും തുറന്നു പ്രവർത്തിക്കും. കഴിഞ്ഞ ദിവസം കർണാടക സർക്കാർ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
സംസ്‌ഥാനത്ത് അടുത്തയാഴ്‌ച മുതൽ വാരാന്ത്യ കർഫ്യൂ ഉണ്ടായിരിക്കില്ല എന്നും രാത്രി 9 മുതൽ പുലർച്ചെ 5 വരെയുള്ള കർഫ്യൂ തുടരുമെന്നും മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. മാളുകൾ, കടകൾ, സ്‌ഥാപനങ്ങൾ എന്നിവ കർശന നിയന്ത്രണങ്ങളോടെ തുറക്കാം. കായിക താരങ്ങൾക്ക് പരിശീലനത്തിനായി സ്‌റ്റേഡിയങ്ങൾ, പൂളുകൾ, സ്‌പോർട്‍സ് കോംപ്ളക്‌സുകൾ എന്നിവയും തുറക്കാം. വിവാഹത്തിന് നൂറു പേർക്ക് പങ്കെടുക്കാം; സർക്കാർ അറിയിച്ചു.
അതേസമയം കർശന നിയന്ത്രണങ്ങളോടെയാണ് മാളുകളും മറ്റും തുറന്ന് പ്രവർത്തിക്കുന്നത്. സ്‌ഥാപനം ദിവസത്തിൽ രണ്ടുതവണ അണുവിമുക്‌തമാക്കും എന്നും ഉപയോക്‌താക്കൾക്കായി മാസ്‌കുകൾ കരുതിയിട്ടുണ്ടെന്നും ബെംഗളൂരുവിലെ ‘ഗരുഡ മാളി’ന്റെ സിഇഒ പറഞ്ഞതായി എഎൻഐ റിപ്പോർട് ചെയ്‌തു. വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനമെന്നും അദ്ദേഹം വ്യക്‌തമാക്കിയിട്ടുണ്ട്.
പൊതുഗതാഗതത്തിനും സംസ്‌ഥാനത്ത് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ബസുകൾക്ക് സീറ്റിൽ ഇരിക്കാവുന്ന ആളുകളെ മാത്രം കയറ്റാനേ അനുമതിയുള്ളൂ. ആരാധനാലയങ്ങൾ ദർശനത്തിനായി മാത്രം തുറക്കാനും അനുവാദമുണ്ട്. അതേസമയം നിലവിലെ ഇളവുകൾ അടുത്ത 15 ദിവസത്തേക്ക് സംസ്‌ഥാനത്ത് തുടരുമെന്നും അധികൃതർ അറിയിച്ചു.
Most Read: വസതിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റണം; അമിതാഭ് ബച്ചന് മുംബൈ കോര്‍പറേഷന്റെ നോട്ടീസ്