ബെംഗളൂരു: കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി ജനുവരി 31 മുതൽ കർണാടകയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തില്ല. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചുകൊണ്ട് ബെംഗളൂരുവിലെ എല്ലാ സ്‌കൂളുകൾക്കും തിങ്കളാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.
ബെംഗളൂരു അർബൻ ജില്ലയിലെ 1 മുതൽ 9 വരെ ക്‌ളാസുകൾ തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. ഡിഗ്രി കോളേജുകളും തുറക്കുമെന്ന് പ്രൈമറി ആൻഡ് സെക്കണ്ടറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. കൂടാതെ, സിനിമാ ഹാളുകൾ ഒഴികെയുള്ള ഹോട്ടലുകൾ, ബാറുകൾ, പബ്ബുകൾ എന്നിവിടങ്ങൾ 50% ശേഷിയിൽ തുറന്ന് പ്രവർത്തിക്കാം. ഔട്ട്‌ഡോർ വിവാഹങ്ങളിൽ 300 പേരെയും ഇൻഡോർ വിവാഹങ്ങളിൽ 200 പേരെയും അനുവദിക്കും.
ആരാധനാലയങ്ങളും സ്‌പോർട്സ് കോംപ്ളക്‌സുകളും സ്‌റ്റേഡിയങ്ങളും 50% ശേഷിയിൽ തുറക്കാൻ അനുവദിക്കും. അതേസമയം, മഹാരാഷ്‌ട്ര, ഗോവ, കേരളം എന്നിവിടങ്ങളിൽ നിന്ന് സംസ്‌ഥാനത്ത് പ്രവേശിക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വിദഗ്‌ധർ സർക്കാരിന് മുമ്പാകെ സമർപ്പിച്ച ഡാറ്റയുടെയും ട്രെൻഡുകളുടെയും അടിസ്‌ഥാനത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.
Most Read: ഗർഭിണികൾക്ക് നിയമന വിലക്ക്; എസ്‌ബിഐ നടപടി അപരിഷ്‌കൃതമെന്ന് ഡിവൈഎഫ്ഐ