തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. നിലവിൽ സംസ്‌ഥാനത്ത് വാരാന്ത്യത്തിൽ ഒഴികെയുള്ള ലോക്ക്ഡൗൺ പിൻവലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിന് വേണ്ടിയാണ് ഇന്നും നാളെയും ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. തുടർന്ന് തിങ്കളാഴ്‌ചയോടെ ഇളവുകൾ വീണ്ടും ആരംഭിക്കും.
സംസ്‌ഥാനത്തെ അവശ്യ മേഖലകളിലും, ആരോഗ്യ മേഖലയിലും മാത്രമായിരിക്കും ഇന്നും നാളെയും പ്രവർത്തനാനുമതി ഉണ്ടായിരിക്കുക എന്ന് അധികൃതർ വ്യക്‌തമാക്കി. കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകൾ നിർത്തി വെക്കുമെങ്കിലും അവശ്യ സർവീസുകൾ ഉണ്ടാകും. കൂടാതെ സംസ്‌ഥാനത്തെ പ്രൈവറ്റ് ബസുകളും ഇന്നും നാളെയും സർവീസ് നടത്തില്ല.
ഇന്നും നാളെയും സംസ്‌ഥാനത്ത് ഹോട്ടലുകളിൽ പാർസൽ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമായിരിക്കും ഉണ്ടാകുക. ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കും. ഭക്ഷ്യോൽപന്നങ്ങൾ, പലവ്യജ്‌ഞനം, പഴം, പച്ചക്കറി, പാൽ, മൽസ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കാം.
അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ചതിന് ശേഷം നിർമാണ മേഖലയിൽ ഉള്ളവർക്ക് കോവിഡ് മാനദണ്ഡങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കാം. കൂടാതെ ഇന്ന് സംസ്‌ഥാനത്തെ മദ്യ വിൽപനശാലകളും, ബാറുകളും തുറക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : രാജ്യത്തെ വാക്‌സിൻ വിതരണ രീതിയെ വിമർശിച്ച് മുഖ്യമന്ത്രി