കണ്ണൂർ: ഇഫ്‌താർ വിരുന്നിന് എല്ലാ മതസ്‌ഥരെയും മസ്‌ജിദിലേക്ക് സ്വാഗതം ചെയ്‌ത് കുഞ്ഞിമംഗലത്തെ ജുമാ മസ്‌ജിദ്. കണ്ണൂര്‍ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തെ ജുമാ മസ്‌ജിദിലേക്കാണ് എല്ലാ മതസ്‌ഥരെയും സ്വാഗതം ചെയ്‌ത് ബോർഡ് വെച്ചിരിക്കുന്നത്.
‘കുഞ്ഞിമംഗലം ചെമ്മട്ടിലാ ജുമാ മസ്‌ജിദിലേക്ക് മുഴുവൻ സഹോദര മതസ്‌ഥർക്കും സ്വാഗതം’ എന്നാണ് മസ്‌ജിദിന് മുന്നിൽ വെച്ചിരിക്കുന്ന ബോർഡിൽ എഴുതിയിരിക്കുന്നത്.
നേരത്തെ കുഞ്ഞിമംഗലത്തെ ഉൽസവത്തിന് ക്ഷേത്രവളപ്പിൽ ഇസ്‌ലാം മതത്തിൽപ്പെട്ടവർക്ക് പ്രവേശനമില്ലെന്ന് ബോർഡ് വെച്ചത് വിവാദമായിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് ജുമാ മസ്‌ജിദ് സഹോദര മതസ്‌ഥരെ സ്വാഗതം ചെയ്‌ത് ബോർഡ് വെച്ചത് ഏറെ ശ്രദ്ധേയമാകുന്നത്. മുൻ വർഷങ്ങളിൽ മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്‌ലിങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡുകള്‍ സ്‌ഥാപിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷവും സമാനമായി ക്ഷേത്ര ഭാരവാഹികള്‍ ഇവിടെ ബോര്‍ഡ് വെച്ചിരുന്നു. ക്ഷേത്രത്തിലെ ആരാധനാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാലൂര്‍ സമുദായിമാരുടെ പേരിലാണ് ബോര്‍ഡ് വെച്ചിരുന്നത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ മാടായി ബ്‌ളോക് കമ്മിറ്റി അന്ന് അഭിപ്രായപ്പെട്ടിരുന്നു.
‘ഇസ്‌ലാം മതത്തിൽപ്പെട്ടവർക്ക് പ്രവേശനമില്ലെന്ന്’ എഴുതി ക്ഷേത്ര അധികൃതര്‍ സ്‌ഥാപിച്ച ബോർഡിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും അതില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറാകാത്ത ഭാരവാഹികൾക്ക് എതിരെ സമൂഹ മാദ്ധ്യമങ്ങൾ വഴിയും വ്യാപക ജനകീയ പ്രതിഷേധവും ഉയർന്നിരുന്നു.
ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെട്ട ബോർഡ് വിഷയത്തിൽ ഡിവൈഎഫ്‌ഐ പ്രതികരിച്ചത് ‘നവോഥാന പുരോഗമന പ്രസ്‌ഥാനങ്ങളുടെ ഇടപെടലിലൂടെ ഇല്ലാതാക്കിയ ജാതിമത ചിന്തയെ വീണ്ടും എഴുന്നള്ളിക്കാനുള്ള ശ്രമത്തെ എതിര്‍ത്തു തോല്‍പിക്കേണ്ടതുണ്ട്. വിശ്വാസത്തെയും കൂട്ടുപിടിച്ച് അപരിഷ്‌കൃതമായ ദുരാചാരത്തെ തിരിച്ചു കൊണ്ടുവരുന്നത് നാടിന്റെ നൻമയോടുള്ള ഭീഷണിയാണ്.’ എന്നിങ്ങനെയാണ്.
ഇപ്പോൾ കുഞ്ഞിമംഗലം ചെമ്മട്ടിലാ ജുമാ മസ്‌ജിദ് വെച്ചിരിക്കുന്ന ബോർഡിന് സമൂഹമാദ്ധ്യമ ലോകം വൻ സ്വീകാര്യതയും അഭിനന്ദനവുമാണ് ചൊരിയുന്നത്. കുഞ്ഞിമംഗലം ജുമാ മസ്‌ജിദ് ഒരു പുതിയ വിപ്ളവത്തിന് തുടക്കം കുറിച്ചിരിക്കുന്നു എന്നാണ് പലരും സമൂഹ മാദ്ധ്യമത്തിൽ രേഖപ്പെടുത്തുന്നത്.
Most Read: രാജ്യാന്തര ബൈക്ക് റൈഡർ ജപിന്റെ മരണം; ആദരവോടെ വിടനൽകി നാട്