ദുബായ്: രാജ്യാന്തര ബൈക്ക് റൈഡർ ജപിൻ ജയപ്രകാശിന് (37) നാട് കണ്ണീരോടെ യാത്രാമൊഴി നൽകി. ശനിയാഴ്‌ച യുഎഇയിലെ ഫുജൈറ ദിബ്ബയിൽ ബൈക്ക് റേസിങ് പരിശീലനത്തിനിടെ അപകടത്തിൽ പെട്ടാണ് ജപിൻ മരണത്തിന് കീഴടങ്ങിയത്.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി എസ്‌റ്റേറ്റ്മുക്ക് കുന്നുമ്മൽകണ്ടി ജെപി ഭവനിൽ ജപിൻ ജയപ്രകാശ് കൂട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത് ജപിൻ എന്ന പേരിലാണ്. ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ നാട്ടിലെത്തിച്ച ഭൗതിക ശരീരം കർമങ്ങൾക്ക് ശേഷം ബന്ധുക്കളും നാട്ടുകാരുമടക്കം വൻ ജനാവലിയെ സാക്ഷിയാക്കിയാണ് ഇന്നലെ രാവിലെ ഒമ്പതരയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചത്.
വളരെ വേഗത്തിലാണ് നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചത്. യുഎഇയിലെ പ്രമുഖ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി, കൽബ കെഎംസിസി ഭാരവാഹി അബൂബക്കർ, സാമൂഹ്യ പ്രവർത്തകരായ മുന്ദിർ കൽപകഞ്ചേരി, നിഹാസ് ഹാഷിം, ജപിൻ ജയപ്രകാശിന്റെ സുഹൃത്തുക്കൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് വളരെ വേഗത്തിൽ നിയമ നടപടികൾ പൂർത്തീകരിച്ച് ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ സാധിച്ചത്.
തന്റെ ബാല്യകാല സുഹൃത്ത് ആസിഫിനൊപ്പം ആരംഭിക്കാനിരുന്ന ബ്രാന്‍ഡിങ്-അഡ്വടൈസിങ് ബിസിനസ് സംരംഭത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികൾ പൂര്‍ത്തിയാക്കിയ ജപിൻ, അത് ആരംഭിക്കും മുൻപാണ് അകാലത്തിൽ വിടപറഞ്ഞത്. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അറ്റസ്‌റ്റേഷൻ സര്‍വീസായ ഐവിഎസിലെ ജീവനക്കാരനായിരുന്ന ജപിന്റെ ഭാര്യ അഞ്‍ജു ഹോമിയോ ഡോക്‌ടറാണ്. അഞ്ചും ഒന്നും വയസുള്ള രണ്ടുകുട്ടികളും ഇവർക്കുണ്ട്.
Most Read: അജ്‌ഞാത കരൾവീക്കം; അമേരിക്കയ്‌ക്കും യൂറോപ്പിനും പിന്നാലെ ഏഷ്യയിലും ആശങ്ക