കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. വടക്കൻ ബംഗാളിലെ രണ്ടും തെക്കൻ ബംഗാളിലെ മൂന്നും ജില്ലകളിലെ 44 സീറ്റുകളാണ് പോളിങ് ബൂത്തിലെത്തുന്നത് ഹൗറ, ഹൂഗ്ളി, കൂച്ച് ബിഹാർ, സൗത്ത് 24 പർഗാന തുടങ്ങിയ ജില്ലകളിലെ ഉൾപ്പടെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ, അരൂപ് ബിശ്വാസ്, നടി പായൽ സർക്കാർ, രത്‌ന ചാറ്റർജി, ലോക്കറ്റ് ചാറ്റർജി അടക്കം ബിജെപി, തൃണമൂൽ കോൺഗ്രസ്, സിപിഎം പ്രമുഖരാണ് ജനവിധി തേടുന്നത്.
നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് കൂച്ച് ബിഹാറിലും അലിപൂർ ദ്വാറിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഹൗറയിലും നേരിയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് 793 കമ്പനി അർധ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിആർപിഎഫ് ജവാൻമാർക്ക് എതിരെ വിവാദ പരാമർശം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിൽ മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
സിആർപിഎഫ് ഉദ്യോഗസ്‌ഥർ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും അവർക്ക് ആരാണ് അതിനുള്ള അനുമതി നൽകിയതെന്നും ആയിരുന്നു മമത നടത്തിയ പരാമർശം. ശനിയാഴ്‌ച രാവിലെ 11 മണിക്ക് മുൻപായി വിശദീകരണം നൽകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
Read also: സിആർപിഎഫ് ജവാൻമാർക്ക് എതിരായ മമതയുടെ വിവാദ പരാമർശം; മറുപടി നൽകാനുള്ള അവസാന തീയതി ഇന്ന്