ന്യൂഡെൽഹി: പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങൾ സ്വമേധയാ നിർത്തിവെച്ചതായി ഡെൽഹി ഹൈക്കോടതിയെ അറിയിച്ച് വാട്സ്ആപ്. ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നും നയം അംഗീകരിക്കാത്ത ഉപയോക്‌താക്കൾക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും വാട്സ്ആപ് കോടതിയിൽ അറിയിച്ചു.
നേരത്തെ സ്വകാര്യതാ നയത്തിനെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഒരു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് തള്ളിക്കളയുകയും ചെയ്‌തിരുന്നു.
ഇത് ചോദ്യം ചെയ്‌ത് വാട്സ്ആപ്പും ഫേസ്ബുക്കും നൽകിയ ഹരജിയുടെ വാദത്തിനിടെയാണ് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാട്സ്ആപ്പിന്റെ നിലപാട് വ്യക്‌തമാക്കിയത്. ഡാറ്റ സംരക്ഷണ നിയമം നടപ്പാക്കുന്നത് വരെ ഇന്ത്യയിൽ സ്വകാര്യതാ നയം മരവിപ്പിക്കുകയാണെന്ന് ഹരീഷ് സാൽവെ കോടതിയിൽ അറിയിച്ചു.
കൂടാതെ പുതിയ നയം അംഗീകരിക്കാത്തവർക്ക് വാട്സ്ആപ്പിന്റെ സേവനം തടയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാൽ നയം അംഗീകരിക്കണം എന്നാവശ്യപ്പെട്ടുള്ള സന്ദേശം തുടർന്നും അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിന് വേണ്ടി ഹാജരായ മുകുൾ റോത്തഗിയും സമാനമായ വാദമാണ് ഉയർത്തിയത്.
അതേസമയം സ്വകര്യതാ നയം അംഗീകരിക്കില്ല നിലപാടിൽ തന്നെയാണ് സര്‍ക്കാര്‍. കേസ് 30ന് വീണ്ടും പരിഗണിക്കും.
Most Read: ‘വി ആർ’; ബോളിവുഡിലേക്ക് പറക്കാൻ നിമിഷ സജയൻ