ന്യൂഡെൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയിൽ അവസാനിക്കാനിരിക്കെ പുതിയ രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേരും പരിഗണിക്കപ്പെടുന്നതായി റിപ്പോർട്. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാക്കളായ അനുസൂയ ഉയ്‌കേ, ദ്രൗപതി മുർമു, കർണാടക ഗവർണർ തവാർചന്ദ് ഗഹ്‌ലോത്ത് തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ടെന്നാണ് സൂചന.
രാഷ്‌ട്രപതി സ്‌ഥാനാർഥിയെ നിശ്‌ചയിക്കുന്നതിനുള്ള നീക്കങ്ങൾ ബിജെപിയിൽ നിലവിൽ നടന്നുവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാകും തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാകും അന്തിമ തീരുമാനം.
രാഷ്‌ട്രപതി സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ജൂണിലും വോട്ടെടുപ്പ് ജൂലൈയിലും നടന്നേക്കും. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് രണ്ടാമൂഴം നൽകാൻ ഇടയില്ലെന്നാണ് സൂചന. എം വെങ്കയ്യ നായിഡുവാണ് രാഷ്‌ട്രപതി സ്‌ഥാനത്തേക്കുള്ള പ്രഥമ പരിഗണന.
Most Read: 20 വർഷത്തോളം ഇംഗ്‌ളീഷ് അധ്യാപകൻ, ഇന്ന് ഓട്ടോ ഡ്രൈവർ; ‘പട്ടാഭി’ പൊളിയാണ്