ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. വൻകിട ബിസിനസുകാർക്ക് നികുതി ആനുകൂല്യം നൽകുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ഇടത്തരം കുടുംബങ്ങളുടെ വായ്പാ പലിശ എഴുതി തള്ളാൻ മനസുകാണിക്കാത്തതെന്ന് രാഹുൽ ചോദിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശനം. തിരിച്ചടവിനു മൊറട്ടോറിയമുള്ള വായ്പകൾക്കു പലിശയും കൂട്ടുപലിശയും ഈടാക്കുന്ന വിഷയത്തിൽ കൃത്യമായ നിലപാടു പറയാത്തതിനു കേന്ദ്ര സർക്കാരിനെതിരായ സുപ്രീം കോടതിയുടെ വിമർശന വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.
“വൻകിട ബിസിനസുകാർക്ക് 1.45 ലക്ഷം കോടി രൂപയുടെ നികുതി ഇളവ്, പക്ഷേ ഇടത്തരം കുടുംബങ്ങൾ എടുത്ത വായ്പയുടെ പലിശ ഒഴിവാക്കില്ല” – രാഹുൽ ട്വീറ്റ് ചെയ്തു.
തിരിച്ചടവിനു മൊറട്ടോറിയമുള്ള വായ്പകൾക്കു പലിശയും കൂട്ടുപലിശയും ഈടാക്കുന്ന വിഷയത്തിൽ കൃത്യമായ നിലപാടു പറയാത്തതിനു കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിലാണ് ബുധനാഴ്ച സുപ്രീം കോടതി വിമർശിച്ചത്. കേന്ദ്ര സർക്കാർ, റിസർവ് ബാങ്കിനെ മറയാക്കുകയാണെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പലിശയിളവു നൽകാനാവില്ലെന്നു വ്യക്തമാക്കി റിസർവ് ബാങ്കും സ്റ്റേറ്റ് ബാങ്കും സത്യവാങ്മൂലം നൽകിയിരുന്നു. പലിശയിളവ് നൽകുന്നത് ബാങ്കുകളുടെ ബിസിനസിനെ ബാധിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. എന്നാൽ, പ്രശ്നങ്ങൾക്കു കാരണം സർക്കാർ രാജ്യമാകെ ഏർപ്പെടുത്തിയ ലോക്ഡൗണാണെന്നു കോടതി ചൂണ്ടിക്കാട്ടി. ബിസിനസ് താൽപര്യങ്ങൾ മാത്രം നോക്കിയാൽ പോരാ, ജനങ്ങളുടെ ദുരിതവും കണക്കിലെടുക്കണമെന്നും കോടതി സർക്കാരിനെ ഓർമ്മപ്പെടുത്തി.
മൊറട്ടോറിയം കാലയളവിലെ പലിശക്കെതിരെ ആഗ്രയിൽ നിന്നുള്ള ഗജേന്ദർ ശർമയും മറ്റും നൽകിയ ഹർജികളാണ് ജഡ്ജിമാരായ ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരുമുൾപ്പെട്ട ബെഞ്ച് ഇന്നലെ പരിഗണിച്ചത്. കേസ് അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കും. കോവിഡ് -19 വ്യാപനം മൂലം അവതരിപ്പിച്ച മൊറട്ടോറിയം കാലയളവിൽ ഇഎംഐകൾക്ക് പലിശ ഈടാക്കാനുള്ള നീക്കം അവലോകനം ചെയ്യണമെന്ന് കോടതി നേരത്തെ കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും (ആർബിഐ) ആവശ്യപ്പെട്ടിരുന്നു.