കോട്ടയം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ കോട്ടയം ജില്ലയിൽ വ്യാപക കൃഷിനാശം. ഏറ്റുമാനൂർ നഗരസഭ, കാണക്കാരി, കിടങ്ങൂർ പഞ്ചായത്തുകളിലായി ആയിരം ഏക്കറിനടുത്ത് നെൽകൃഷി നശിച്ചു. നെല്ല് അടിഞ്ഞതിന് പുറമേ പാടങ്ങളിൽ വെള്ളം കയറിയത് മൂലം ലക്ഷങ്ങളുടെ നഷ്‌ടമാണ് കർഷകർക്കുണ്ടായത്.
ഒരാഴ്‌ചയായി തുടരുന്ന കനത്തമഴ ജില്ലയിലെ ഒട്ടുമിക്ക പാടശേഖരങ്ങളും ദുരിതം വിതച്ചു. ഈ ആഴ്‌ച കൊയ്‌ത്ത് നിശ്‌ചയിച്ചിരുന്ന പാടശേഖരങ്ങളിലെ നെൽ കതിരുകളെല്ലാം വെള്ളത്തിൽ അടിഞ്ഞു. മുതലശ്ശേരി വല്യമന, വട്ടുകുളം, കൂടല്ലൂർ, മഠത്തിപറമ്പ്, കട്ടച്ചിറ, ചെറുവാണ്ടൂർ, ഏറ്റുമാനൂർ, പേരൂർ എന്നീ പാടശേഖരങ്ങളെല്ലാം വെള്ളത്തിലാണ്. വെള്ളത്തിൽ കിടന്ന് നെൽകതിരുകൾ കിളിർത്ത് തുടങ്ങിയതോടെ മഴ മാറിയാലും കൊയ്‌ത്ത് നടത്തുക അസാധ്യമാണ്.
ഏക്കറിന് മുപ്പതിനായിരം രൂപയോളം കർഷകർക്ക് ചെലവ് വരും. നഷ്‌ടം നികത്തണമെങ്കിൽ സർക്കാർ തന്നെ കനിയണമെന്നാണ് കർഷകർ പറയുന്നത്. വെള്ളം കയറിയ പാടങ്ങൾ മന്ത്രി വിഎൻ വാസവൻ സന്ദർശിച്ചു. കർഷകർക്ക് യുദ്ധകാലാടിസ്‌ഥാനത്തിൽ സഹായം എത്തിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി നാശനഷ്‌ടം തിട്ടപ്പെടുത്താനുള്ള കൃഷിവകുപ്പിന്റെ നടപടികൾ പുരോഗമിക്കുകയാണ്. വൈക്കം, വെച്ചൂർ മേഖലയിലെ പാടശേഖരങ്ങളിലും പച്ചക്കറി തോട്ടങ്ങളിലും മഴ കനത്ത നാശം വിതച്ചിട്ടുണ്ട്.
Most Read: ഗുണ്ടാനിയമം; ശുപാർശകളിൽ 3 ആഴ്‌ചക്കകം ജില്ലാ കളക്‌ടർമാർ തീരുമാനം എടുക്കണം- മുഖ്യമന്ത്രി