മലപ്പുറം: സംസ്‌ഥാന സർക്കാർ തയ്യാറാക്കിയ ഹോട്‌സ്‌പോട്ട് പട്ടികയിൽ മലപ്പുറം ജില്ലയിലെ 13 വില്ലേജുകളും. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ പട്ടികയിലാണ് മലപ്പുറം ജില്ലയിലെ 13 വില്ലേജുകൾ ഉൾപ്പെടുന്നത്. കാട്ടുപന്നികൾ കൂടുതൽ നാശനഷ്‌ടം ഉണ്ടാക്കുന്ന വില്ലേജുകളാണ് ഹോട്‌സ്‌പോട്ട് പട്ടികയിൽ വരിക.
നിലമ്പൂർ താലൂക്കിലെ മൂത്തേടം, വഴിക്കടവ്, തിരുവാലി, വണ്ടൂർ, അമരമ്പലം, കരുവാരക്കുണ്ട്, കാളികാവ്, എടക്കര, ഏറനാട് താലൂക്കിലെ കാരക്കുന്ന്, വെറ്റിലപ്പാറ, മഞ്ചേരി, എടവണ്ണ, പെരിന്തൽമണ്ണ താലൂക്കിലെ എടപ്പറ്റ എന്നീ വില്ലേജുകളാണ് പട്ടികയിൽ ഉള്ളത്. കാർഷിക വിളകൾ നശിപ്പിക്കുകയും മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുകയും ചെയ്യുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് കർഷകർക്ക് അനുവാദം നൽകുന്നതാണ് ക്ഷുദ്രജീവി പ്രഖ്യാപനം.
ഇതിനായി വന്യമൃഗ സംരക്ഷണ നിയമത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം. സംസ്‌ഥാന സർക്കാർ നൽകിയ വില്ലേജുകളുടെ പട്ടിക കേന്ദ്രം അംഗീകരിച്ചാൽ മാത്രമേ ഈ വില്ലേജുകളിൽ കർഷകർക്ക് കാട്ടുപന്നികളെ കൊല്ലാനുള്ള അനുവാദം ലഭിക്കുകയുള്ളൂ. നിലവിൽ കൃഷി നശിപ്പിക്കുന്ന പന്നികളെ വനംവകുപ്പിന്റെ അനുവാദത്തോടെ വെടിവെച്ചു കൊല്ലാൻ അനുമതി ഉണ്ട്.
Most Read: ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയുമായി തെളിവെടുപ്പ്