തിരുവനന്തപുരം: സംസ്‌ഥാനത്ത് കാട്ടാനയുടെ അക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്‌ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ 105 പേരും, വന്യജീവി ആക്രമണത്തിൽ 640 പേരുമാണ് കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വന്യജീവി അക്രമങ്ങളിൽ നിന്ന് ജനങ്ങൾ ഒട്ടും സുരക്ഷിതരല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കണക്കുകൾ പ്രകാരം 2018ൽ-20 പേർ, 2019ൽ-15, 2020ൽ-20, 2021ൽ-27, 2022ൽ 23 പേരുമാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2021ൽ ആണ് ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത്. വനംവകുപ്പിന്റെ പാലക്കാട് സർക്കിളിലാണ് അഞ്ചു വർഷത്തിനിടെ കൂടുതൽ പേർ കൊല്ലപ്പെട്ടത്. 45 പേരാണ് പാലക്കാട് സർക്കിളിൽ മാത്രം കൊല്ലപ്പെട്ടത്.
കോട്ടയം സർക്കിളിൽ 23 പേരും, കണ്ണൂർ-17, തൃശൂർ-11, കൊല്ലം-7, തിരുവനന്തപുരം-2 പേരും കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. അതേസമയം, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണവും സംസ്‌ഥാനത്ത് വർധിക്കുകയാണ്. അഞ്ചുവർഷത്തിനിടെ കേരളത്തിൽ 640 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
2021-2022 കാലയളവിൽ മാത്രം 144 പേരാണ് കൊല്ലപ്പെട്ടത്. ഇക്കാലയളവിൽ 1416 പേർക്ക് പരിക്കേറ്റു. 6621 പേരുടെ കൃഷിയിടങ്ങൾ നശിച്ചു. 831 പേരുടെ വസ്‌തുവകകളും വീടും ഇല്ലാതായി. 2017-18 കാലയളവിൽ നഷ്‌ടപരിഹാരത്തിനായി 956 പരാതികളാണ് വനംവകുപ്പിന് മുന്നിലെത്തിയത്. എന്നാൽ, 2021-22ൽ ഇത് 1416 ആയി ഉയർന്നു. വന്യജീവി ആക്രമണത്തിന്റെ നഷ്‌ടപരിഹാരത്തുക 2021-22ൽ 3.10 കോടി രൂപയായി ഉയർന്നു. 2017-18 കാലയളവിൽ ഇത് 2.42 കോടിയായിരുന്നു.
അതേസമയം, കാട്ടാനകളുടെ ആക്രമണത്തിൽ 2018ന് മുൻപ് സംസ്‌ഥാനത്ത് കൊല്ലപ്പെട്ടവരുടെ പൂർണമായ വിവരങ്ങൾ നിലവിൽ വനംവകുപ്പിന്റെ കൈയിലില്ല. വന്യജീവി ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്ന വ്യക്‌തികളുടെ നിയമപരമായ അവകാശികൾക്ക് പത്ത് ലക്ഷം രൂപയാണ് നഷ്‌ടപരിഹാരം നൽകുന്നത്. പ്രോജക്‌ട് എലിഫന്റ് എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രകാരം വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് കേന്ദ്ര സഹായവും ലഭിക്കുന്നുണ്ട്.
60:40 എന്ന അനുപാതത്തിൽ കേന്ദ്ര വിഹിതം ഉൾപ്പടെ സംസ്‌ഥാന സർക്കാരിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ധനസഹായം നൽകുന്നത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ കേന്ദ്ര വിഹിതം ലഭിച്ചത് കഴിഞ്ഞ വർഷമാണ്. 2021-22 സാമ്പത്തിക വർഷം 84,63,000 രൂപയാണ് വന്യജീവി ആക്രമണത്തിൽ ഇരയായവർക്ക് നൽകാൻ കേന്ദ്രം നൽകിയത്.
Most Read: സിപിഎം-സംഘപരിവാർ ബന്ധത്തിൽ ഇടനിലക്കാർ സജീവം; വിഡി സതീശൻ