തിരുവനന്തപുരം: കേരളത്തിലെ സിപിഐഎമ്മും ഡെൽഹിയിലെ സംഘപരിവാറും തമ്മിൽ ഇടനിലക്കാർ മുഖേന അവിഹിതമായ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടനിലക്കാർ ആരെന്ന് ഇപ്പോൾ പറയുന്നില്ല. ഗവർണർ-സർക്കാർ സന്ധി അതിന്റെ ഭാഗമായി നടന്ന കാര്യമാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ എപ്പോഴും രക്ഷിച്ചുകൊണ്ടിരിക്കുക ആണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
സർക്കാർ പ്രതിരോധത്തിൽ ആകുമ്പോൾ ഗവർണർ വിവാദം ഉണ്ടാക്കി രക്ഷിക്കും. കേരളത്തിൽ ഭരണ സ്‌തംഭനമുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞത് ശരിയാണെന്നും വിഡി സതീശൻ പറഞ്ഞു. യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്തയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണ്, ചിന്ത ജെറോമിന്റെ പിഎച്ച്ഡിയെപ്പറ്റി സിപിഐഎമ്മും സർവകലാശാലയും പരിശോധിക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധി ആരെന്ന് കാട്ടിക്കൊടുത്തുവെന്ന് വിഡി സതീശൻ പറഞ്ഞു. യാത്രയുടെ തുടക്കത്തിൽ ബിജെപിയോടൊപ്പം ചേർന്ന് സിപിഐഎം രാഹുൽ ഗാന്ധിയെ അപമാനിക്കാൻ ശ്രമിച്ചു. കണ്ടെയ്‌നർ ജാഥ എന്നുവരെ വിളിച്ചു ആക്ഷേപിച്ചു. സിപിഐഎമ്മിന്റെ ദേശീയ നേതൃത്വം കേരള നേതൃത്വത്തിന്റെ ചൊൽപ്പടിയിലാണ്. പ്രതിപക്ഷത്തിന്റെ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിയാണെന്ന് ആവർത്തിച്ച് ആരോപിക്കുകയാണ് വിഡി സതീശൻ. ഗവർണറെ നയപ്രഖ്യാപനം വായിപ്പിക്കില്ലെന്ന് വരെ പറഞ്ഞ സർക്കാരാണ് ഗവർണറുമായി ധാരണയിലെത്തിയത്. ഇവർ തമ്മിൽ നല്ല ഇടപെടലുകളും ധാരണകളുമുണ്ട്. സർക്കാർ ഗവർണറുമായി ചേർന്ന് പരസ്‌പരം കൊടുക്കൽ വാങ്ങൽ നടത്തി കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Most Read: സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതി അപകടാവസ്‌ഥയിൽ; ധവളപത്രം പുറത്തിറക്കി യുഡിഎഫ്