പൊഴുതന: സുഗന്ധഗിരി ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പരിഭ്രാന്തി പരത്തുന്നു. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ ആദിവാസികൾ ഒറ്റപ്പെട്ട് താമസിക്കുന്ന പ്രദേശങ്ങളിലടക്കമാണ് കാട്ടാന ശല്യം രൂക്ഷമാകുന്നത്. സുഗന്ധഗിരി പ്‌ളാന്റേഷൻ, ഗവ.സ്‌കൂൾ പരിസരം, കാപ്പി എന്നിവിടങ്ങളിലും കാട്ടാനകൾ കൂട്ടത്തോടെ എത്തുന്നുണ്ട്.
തിങ്കളാഴ്‌ച പുലർച്ചെയും കാട്ടാനയിറങ്ങി പ്രദേശത്ത് നാശം വിതച്ചു. ഒരു സ്‌കൂട്ടറും കാർഷിക വിളകളും നശിപ്പിച്ചു. സുഗന്ധഗിരി പ്‌ളാന്റേഷനിൽ ഗിരീഷിന്റെ വീടിനു മുന്നിൽ നിർത്തിയിട്ട സ്‌കൂട്ടറാണ് കാട്ടാന കേടുവരുത്തിയത്. വർഷങ്ങളായി പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി ഭാഗത്തും പരിസര പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. വൈകിട്ടോടെ വനാതിർത്തി ഭാഗങ്ങളിൽനിന്ന് ജനവാസ കേന്ദ്രങ്ങളിലെത്തുന്ന ആനകൾ രാവിലെയാണ് തിരിച്ചുപോവുന്നത്.
ജനങ്ങളുടെ പരിഭ്രാന്തിയകറ്റാനും കാട്ടാനകൾ വരുന്നത് തടയാനും വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സുഗന്ധഗിരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Also Read: ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ ശ്രമമെന്ന് ആക്ഷേപം; കോൺഗ്രസിൽ ചേരിതിരിവിന് സാധ്യത