തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടിന്റെ പ്രഖ്യാപനം കോൺഗ്രസിൽ പുതിയ ചേരിതിരിവിന് വഴിതെളിച്ചേക്കുമെന്ന് സൂചന. ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ കോൺഗ്രസിൽ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്നാണ് പ്രധാന നേതാക്കളുടെ ആക്ഷേപം. ഇക്കൂട്ടത്തിൽ ചിലർ ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പരാതി ഉയരുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തങ്ങൾക്കെതിരെ പാർട്ടിയിൽ പടയൊരുക്കം നടന്നുവെന്നാണ് ഗ്രൂപ്പ് നേതൃത്വം വിലയിരുത്തുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് വിഡി സതീശനും കെസി വേണുഗോപാലും കെ സുധാകരനും ദിവസങ്ങളോളം ഇതിനായി ചർച്ച നടത്തി. ഗ്രൂപ്പ് നേതാക്കളുടെ എതിർപ്പ് അവഗണിച്ച് ഹൈക്കമാൻഡ് വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത് ഇക്കൂട്ടരുടെ സമ്മർദ്ദം കാരണമാണ്. ഗ്രൂപ്പിനൊപ്പം നിന്ന ചിലരും ഇവരുടെ കെണിയിൽ വീണു. കെപിസിസി പ്രസിഡണ്ടിന്റെ കാര്യത്തിലും ഇതേ മാതൃക പിന്തുടരാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിക്കുന്നതും ഇവരാണെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആക്ഷേപം.
ഇത് മുന്നിൽ കണ്ടാണ് എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ചത്. എന്നാൽ രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്കയച്ച കത്തിൽ ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ പരാമർശം ഇരുകൂട്ടർക്കുമിടയിൽ അസ്വാരസ്യങ്ങൾ സൃഷ്‌ടിച്ചു. തുടർന്ന് ചെന്നിത്തല തന്നെ ഉമ്മൻചാണ്ടിയെ വിളിച്ച് പ്രശ്‌നം പരിഹരിച്ചെന്നാണ് സൂചന. കത്ത് വിവാദമാക്കാനില്ലെന്ന് കെസി ജോസഫ് പറഞ്ഞതും ഇതിന്റെ ഭാഗമാണ്. ഗ്രൂപ്പിനൊപ്പമല്ലെങ്കിൽ പോലും ഹൈക്കമാൻഡിന്റെ ഏകപക്ഷീയ നീക്കങ്ങളിൽ മുല്ലപ്പള്ളി രാമചന്ദ്രനും അസ്വസ്‌ഥനാണ്. കെ സുധാകരൻ പ്രസിഡണ്ടായാൽ ഗ്രൂപ്പുകൾ ഒരു വശത്തും ഗ്രൂപ്പുകൾക്ക് അതീതമായുള്ള പുതിയ നേതൃത്വം മറുവശത്തുമായേക്കും.
പുതിയ അധ്യക്ഷനായി അണികൾ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴും തോൽവിക്ക് പിന്നാലെ ഉടലെടുത്ത ചേരിയും ചേരിതിരിവുകളും ഏതുവിധത്തിൽ പ്രതിഫലിക്കും എന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
Also Read: ‘കരട് വിജ്‌ഞാപനം’ നടപ്പാക്കില്ല: അമിത് ഷാ ഉറപ്പ് നൽകി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ