തിരുവനന്തപുരം: പാർട്ടിക്കെതിരെയുള്ള പരസ്യ പ്രസ്‌താവനകൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും. പാർട്ടി പ്രവർത്തനം നിർത്തണം എന്ന് പറഞ്ഞാൽ നിർത്തും. പാർട്ടിക്ക് അകത്ത് പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയുമെന്നും കെ മുരളീധരൻ വ്യക്‌തമാക്കി.
അഭിപ്രായം പറയാൻ പാടില്ലെങ്കിൽ അത് അറിയിച്ചാൽ മതി. പിന്നെ വായ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങൾ പാർട്ടി വേദിയിൽ അല്ലാതെ പുറത്തുനടത്തിയെന്നാണ് മുരളീധരനും എംകെ രാഘവനും എതിരെയുള്ള കെപിസിസി വിമർശനം. എന്നാൽ, എവിടെയാണ് പാർട്ടി വേദിയെന്നും മുരളീധരൻ ചോദിച്ചു. കോൺഗ്രസിന് എതിരായ പരസ്യ വിമർശനത്തിൽ എംകെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും നൽകിയെന്നായിരുന്നു പാർട്ടിയുടെ വിശദീകരണം.
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാർട്ടിയിൽ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവർക്കേ പാർട്ടിയിൽ സ്‌ഥാനമുള്ളൂ എന്നും എംകെ രാഘവൻ പരസ്യമായി വിമർശിച്ചിരുന്നു. ഈ പരാമർശത്തെ കെ മുരളീധരൻ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുൻ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ പ്രസ്‌താവനകളിൽ ജാഗ്രത പുലർത്തണമെന്നാണ് കെ സുധാകരന്റെ മുരളീധരനുള്ള കത്ത്. എന്നാൽ, കത്ത് കിട്ടിയിട്ടില്ലെന്നാണ് കെ മുരളീധരൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
Most Read: ബ്രഹ്‌മപുരം തീപിടിത്തം; നിരീക്ഷണ സമിതി ഇന്ന് സ്‌ഥലം സന്ദർശിക്കും