കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്‌ഥലം സന്ദർശിക്കും. ബ്രഹ്‌മപുരത്തെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്. 24 മണിക്കൂറിനുള്ളിൽ സമിതി ബ്രഹ്‌മപുരം സന്ദർശിക്കണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു.
ശുചിത്വ മിഷൻ ഡയറക്‌ടർ, തദ്ദേശ ഭരണവകുപ്പ് ചീഫ് എൻജിനിയർ, ജില്ലാ കളക്‌ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർ, കോർപറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നതാണ് സമിതി. ബ്രഹ്‌മപുരത്ത് പരിശോധന നടത്തി സമിതി റിപ്പോർട് സമർപ്പിക്കണം. അതേസമയം, ബ്രഹ്‌മപുരം പ്രശ്‌ന പരിഹാരത്തിന് പുതിയ കർമ പദ്ധതി ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിന് മുമ്പിൽ ഇന്ന് പുലർച്ചെയും പ്രതിഷേധം നടന്നു. പ്ളാന്റിലേക്ക് അമ്പതോളം മാലിന്യ വണ്ടികൾ എത്തിയതിലായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊച്ചി നഗരത്തിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് പ്‌ളാന്റിനകത്ത് തീപിടിത്തം ബാധിക്കാത്ത സ്‌ഥലത്തു ഇടാൻ എത്തിച്ചത്. എന്നാൽ, പോലീസിന്റെ ഇടപെടൽ മൂലം ലോറികൾ പ്ളാന്റിനകത്തേക്ക് കടത്തിവിട്ടു.
പ്രതിഷേധം കാരണം അമ്പലമേട് ഭാഗത്തേക്ക് മാലിന്യം എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് ബ്രഹ്‌മപുരത്തേക്ക് തന്നെ കൊണ്ടുവന്നത്. മഹാരാജാസ് കോളേജ് പരിസരത്ത് നിന്ന് പുലർച്ചെ രണ്ടു മണിയോടെ ആണ് മാലിന്യവുമായി ലോറികൾ പ്ളാന്റിൽ എത്തിച്ചത്. യാതൊരു തരംതിരിവും നടത്താതെ ആണ് മാലിന്യം എത്തിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Most Read: ‘സംസ്‌ഥാനത്ത് 46 പേർക്ക് H1N1’; പകർച്ച വ്യാധികളിൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി