ഊർങ്ങാട്ടിരി: മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷം. ഓടക്കയം, ചുണ്ടത്തും പൊയിൽ വാർഡുകളിൽപെട്ട മരത്തോട്, കുന്താണിക്കാട്, വെണ്ടേക്കും പൊയിൽ കോളനി, കൊടുംപുഴ കോളനി, കൂട്ടപ്പറമ്പ്, മാങ്കുളം മുകൾഭാഗം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് കാട്ടാന ശല്യം രൂക്ഷമാകുന്നത്. നിലമ്പൂർ കാടുകളിൽ നിന്ന് ഓടക്കയം പ്രദേശത്തേക്ക് കയറിയെത്തുന്ന കാട്ടാനക്കൂട്ടമാണ് പ്രദേശത്ത് മാസങ്ങളായി നാശം വിതക്കുന്നത്.
ഒരു മാസത്തിനിടെ 2 പേർക്കാണ് പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്‌ടമായത്. ഇതിനെ തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിന് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കാട്ടാന ശല്യത്തിന് എതിരെ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് വാഗ്‌ദാനം നൽകിയെങ്കിലും ഇപ്പോഴും ആനശല്യം രൂക്ഷമായി തുടരുകയാണ്. രാത്രിയിൽ കാടിറങ്ങി എത്തുന്ന ആനകൾ കൃഷി നശിപ്പിക്കുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു. ആനയെ കാട് കയറ്റാൻ പല മാർഗങ്ങളും സ്വീകരിച്ചെങ്കിലും കാട്ടാനകൾ തിരിച്ച് പ്രതികരിക്കാൻ തുടങ്ങിയതോടെ ഇത്തരം ശ്രമങ്ങളും പരാജയപെട്ടു.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നിലമ്പൂർ ഡിഎഫ്ഒയുടെ ഓഫിസിന് മുന്നിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിച്ച് പ്രദേശത്തേക്ക് വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് സ്‌ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സൗരോർജ വേലികൾ നിർമ്മിച്ചിട്ട് കാര്യമില്ലെന്നും അത് ആനകൾ തകർക്കുമെന്നും നാട്ടുകാർ പറഞ്ഞു.
Read also: കനത്ത മഴ; കരിങ്കൽ ക്വാറിക്ക് സമീപം മലയിടിഞ്ഞ് കൃഷി ഭൂമി നശിച്ചു