കണ്ണൂർ: ആറളം ഫാമിൽ കൊമ്പനാന ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലും ഏറ്റ മുറിവ് കാരണമെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്. ആനയുടെ ശരീരത്തിലെ മുറിവുകൾക്ക് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ട്. വയനാട് ചീഫ് വെറ്റിനറി ഓഫിസറിന്റെ നേതൃത്വത്തിൽ ആയിരുന്നു പോസ്‌റ്റ്മോർട്ടം.
കഴിഞ്ഞ ദിവസമാണ് ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കാട്ടുകൊമ്പനെ കാണുന്നത്. കാലിന്റെ പിൻഭാഗത്തും തുമ്പിക്കൈയിലും മസ്‌തകത്തിന്റെ വശത്തും ഗുരുതരമായി പരിക്കേറ്റ ആന ഇന്നലെ രാത്രിയോടെയാണ് ചരിഞ്ഞത്. പോസ്‌റ്റ്മോർട്ടം പൂർത്തിയാക്കിയ ആനയുടെ ശരീരം വനത്തിൽ ഉപേക്ഷിക്കും.
അതേസമയം പരിക്കേറ്റ ആന ദിവസങ്ങളായി ആറളത്തെ ഫാമിനടുത്തായി ഉള്ളകാര്യം അറിഞ്ഞിട്ടും ചികിൽസ നൽകാതെ കാട്ടിലേക്ക് തുരത്തിവിടാനാണ് വനം റാപ്പിഡ് റെസ്‌ക്യു സംഘം ശ്രമിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ കണ്ണൂർ ഡിഎഫ്ഒ ആരോപണം നിഷേധിച്ചു.
ഇന്നലെയാണ് സംഭവം അറിഞ്ഞതെന്നും ആ സമയത്ത് മയക്കുവെടി വെക്കാനുള്ള ആരോഗ്യ നിലയിലായിരുന്നില്ല ആനയെന്നുമാണ് കണ്ണൂർ ഡിഎഫ്ഒയുടെ വിശദീകരണം. കൂടാതെ ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് ഡിഎഫ്ഒ പറയുന്നത്.
Malabar News: നായയുടെ മാന്തുകൊണ്ട യുവാവ് പേ വിഷ ബാധയേറ്റ് മരിച്ചു