മലപ്പുറം : മുണ്ടേരി വനമേഖലയിൽ നിന്നും ചേരമ്പാടിയിൽ തിരിച്ചെത്തി ജനങ്ങൾക്ക് ഭീഷണിയാകുന്ന കൊലയാളി കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കൊമ്പനെ പിടികൂടാനായി വനംവകുപ്പ് സംഘങ്ങൾ ശ്രമം തുടരുകയാണ്. മറ്റ് ആനക്കൂട്ടത്തിനിടയിൽ കൊമ്പനെ കണ്ടെത്താൻ സാധിച്ചെങ്കിലും മയക്കുവെടി വച്ച് പിടികൂടാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല.
മയക്കുവെടി വച്ച ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വടം ഉപയോഗിച്ച് കെട്ടി റോഡിലേക്ക് കൊമ്പനെ കൊണ്ടുവരാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതിനാൽ തന്നെ അതിന് അനുയോജ്യമായ സ്‌ഥലത്തെത്തിയാൽ മാത്രമേ മയക്കുവെടി വെക്കാൻ സാധിക്കുകയുള്ളൂ. മയക്കുവെടി വച്ച ശേഷം കൊമ്പനെ റോഡിലേക്ക് എത്തിക്കുന്നതിനായി മുതുമലയിൽ നിന്നുള്ള 4 കുങ്കിയാനകളെയും പൊള്ളാച്ചി ടോപ്പ് സ്‌ലിപ്പിൽ നിന്നുള്ള ഒരു കുങ്കിയാനയെയും ഒരുക്കി നിർത്തിയിട്ടുണ്ട്.
2 മാസം മുൻപ് ചേരങ്കോട്ട് 3 പേരെ കൊലപ്പെടുത്തിയ ഈ കൊലയാളി കൊമ്പനെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് ഗ്ളെൻറോക്ക് വഴി മുണ്ടേരി വനത്തിലെത്തിയത്. ഒരു മാസത്തിനു ശേഷമാണ് കൊമ്പന്റെ ചേരമ്പാടിയിലേക്കുള്ള മടക്കം. നിലവിൽ 4 വെറ്റിനറി ഡോക്‌ടർമാരും വനംവകുപ്പ് ഉദ്യോഗസ്‌ഥരും അടങ്ങുന്ന സംഘമാണ് കൊമ്പനെ നിരീക്ഷിക്കുന്നത്.
Read also : കോവിഡ് വ്യാപനം രൂക്ഷം; സെക്രട്ടറിയേറ്റിൽ 50% പേർ മാത്രം; കടുത്ത നിയന്ത്രണം