വയനാട്: മാനന്തവാടി മേഖലയെ ഭീതിയിലാക്കി കാട്ടാന. മാനന്തവാടി ടൗണിനോട് ചേർന്നാണ് കാട്ടാന നിലയുറപ്പിച്ചത്. ഇതോടെ മേഖലയിൽ നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. വനപാലകരും പോലീസും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് കയറ്റാനുള്ള ശ്രമം നടക്കുകയാണ്.
മാനന്തവാടിയിലെ സ്‌കൂളുകളിൽ എത്തിയ കുട്ടികൾ ക്‌ളാസിൽ തന്നെ തുടരാനും, സ്‌കൂളിലേക്ക് പുറപ്പെടാനൊരുങ്ങിയ കുട്ടികൾ വീട്ടിൽ തുടരാനും അധികൃതർ നിർദ്ദേശം നൽകി. മാനന്തവാടി ടൗൺ കേന്ദ്രീകരിച്ചുള്ള സ്‌കൂളുകളിലേക്ക് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കുട്ടികളെ അയക്കരുതെന്ന് തഹസിൽദാർ നിർദ്ദേശം നൽകി. എടവക പഞ്ചായത്തിലെ പായോടാണ് ഇന്നലെ രാത്രി കാട്ടാനിറങ്ങിയത്.
ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് രാവിലെ പാൽ കൊണ്ടുപോയ കർഷകരാണ് ആനയെ ആദ്യം കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ എട്ടുമണിയോടെ ആന മാനന്തവാടി ടൗണിന് സമീപത്തെത്തി. ഒമ്പതോടെ താഴെയങ്ങാടിക്ക് സമീപത്തുള്ള വയലിൽ നിലയുറപ്പിച്ചു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മാനന്തവാടി ടൗണിലേക്ക് ആളുകൾ വരുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്‌ടർ അറിയിച്ചു. ആളുകൾ കൂട്ടംകൂടുകയോ ആനയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയോ ആനയെ പ്രകോപിപ്പിക്കുകയോ ചെയ്‌താൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്‌ടർ മുന്നറിയിപ്പ് നൽകി. വനത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ആനയെ മയക്കുവെടി വെച്ച് പിടികൂടുന്ന ദൗത്യയിലേക്ക് വനംവകുപ്പ് നീങ്ങാനാണ് സാധ്യത.
Most Read| ഒടുവിൽ ഗവർണർ ക്ഷണിച്ചു; ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും