റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇന്നലെ രാത്രി വൈകിയാണ് സത്യപ്രതിജ്‌ഞ ചെയ്യാൻ ചംപയ് സോറനെ ഗവർണർ സിപി രാധാകൃഷ്‌ണൻ ക്ഷണിച്ചത്. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാണ് നിർദ്ദേശം.
ചംപയ് സോറനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാതിരുന്നതോടെ എംഎൽഎമാരെ സംസ്‌ഥാനത്തിന് പുറത്തേക്ക് കടത്താൻ നീക്കം ആരംഭിച്ചിരുന്നു. അട്ടിമറി നീക്കത്തിന് സാധ്യത ഉണ്ടെന്ന് ആരോപിച്ചു ഇന്നലെ വൈകിട്ടോടെയാണ് ചംപയ് സോറനും 43 ജെഎംഎം- കോൺഗ്രസ്-ആർജെഡി എംഎൽഎമാരും റാഞ്ചി വിമാനത്താവളത്തിൽ എത്തിയത്. ഹൈദരാബാദിലേക്ക് പോകാനായിരുന്നു നീക്കം.
എന്നാൽ, ഈ നീക്കത്തിന് തിരിച്ചടിയായി റാഞ്ചിയിലെ സിർസ മുണ്ട വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്‌ഥ ചൂണ്ടിക്കാട്ടിയാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇതോടെ വിമാനത്തിൽ കയറിയ എംഎൽഎമാർക്ക് തിരിച്ചിറങ്ങേണ്ടി വന്നു. രണ്ടു ചാർട്ടേർഡ് വിമാനങ്ങളിലായി എംഎൽഎമാരെ ഹൈദരാബാദിൽ എത്തിക്കാനായിരുന്നു ശ്രമം.
ഹൈദരാബാദിൽ എത്തുന്ന എംഎൽഎമാരെ റിസോർട്ടുകളിൽ എത്തിക്കാൻ ബസുകൾ ഉൾപ്പടെ ഹൈദരാബാദ് വിമാനത്താവളത്തിന് പുറത്ത് തയ്യാറാക്കിയിരുന്നു. എംഎൽഎമാരെ ബിജെപി റാഞ്ചുന്നത് ഒഴിവാക്കാനാണ് നീക്കമെന്ന് ജെഎംഎം പിസിസി അധ്യക്ഷൻ രാജേഷ് താക്കൂർ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. ബിജെപി എന്തും ചെയ്യാൻ മടിക്കില്ലെന്നും, എന്തും സംഭവിക്കാവുന്ന സാഹചര്യത്തിലാണ് ഉള്ളതെന്നും നേതാക്കൾ പറഞ്ഞു.
ചംപയ് സോറൻ രാജ്ഭവനിലെത്തി ഭൂരിപക്ഷം തെളിയിക്കുന്ന വീഡിയോ ഗവർണർക്ക് കൈമാറിയിരുന്നു. ഭൂരിപക്ഷം തെളിയിക്കുന്ന 47 എംഎൽഎമാരുടെ പിന്തുണ കത്ത് ഉൾപ്പടെ കൈമാറിയിട്ടും സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകിയില്ല. ഇന്നലെ വീണ്ടും ഗവർണറെ സമീപിച്ചെങ്കിലും ഗവർണർ തീരുമാനം എടുത്തില്ല. പിന്നാലെയായിരുന്നു എംഎൽഎമാരെ സംസ്‌ഥാനത്തിന് പുറത്തേക്ക് കടത്താൻ നീക്കം ആരംഭിച്ചത്.
കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെയാണ് പാർട്ടി മുൾമുനയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഹേമന്ത് സോറനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ഭൂമി കുംഭകോണ കേസിൽ ഏഴര മണിക്കൂർ ചോദ്യം ചെയ്‌ത ശേഷമാണ് ഇഡി ഹേമന്ത് സോറനെ അറസ്‌റ്റ് ചെയ്‌തത്. പിന്നാലെ ഇദ്ദേഹം മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെച്ചിരുന്നു. പിന്നാലെ നിലവിൽ ഗതാഗത മന്ത്രിയായ ചംപയ് സോറനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ടു ഭരണകക്ഷി നേതാക്കൾ ഗവർണറെ കാണുകയായിരുന്നു.
Most Read| ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചു, പ്രതിഷേധം; എൻഐടി നാലുവരെ അടച്ചിട്ടു