കോഴിക്കോട്: പ്രതിഷേധ സാഹചര്യത്തിൽ കോഴിക്കോട് എൻഐടി ഈ മാസം നാലുവരെ അടച്ചിട്ടു. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ദിനത്തിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ ഉണ്ടായ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
അതിനിടെ, കാവിയിൽ ഭൂപടം വരച്ചതിനെതിരെ പ്രതിഷേധിച്ച ദളിത് വിദ്യാർഥിയെ കോളേജിൽ നിന്ന് ഒരുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌ത നടപടി വിദ്യാർഥി സംഘടനകളുടെ ഉപരോധത്തെ തുടർന്ന് അധികൃതർ മരവിപ്പിച്ചു. വിദ്യാർഥി നൽകിയ അപ്പീലിൽ തീരുമാനമാകും വരെയാണിത്. വിദ്യാർഥികളുടെ ഉപരോധം രാത്രി വൈകിയും തുടർന്നതോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. ഇതോടെ വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ടു എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. സംസ്‌ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയ സെക്രട്ടറി യാസിർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്യാമ്പസിന് മുന്നിൽ പ്രതിഷേധ തെരുവും ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.
ഇലക്രോണിക്‌സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് നാലാം വർഷ വിദ്യാർഥിയേയായിരുന്നു സസ്‌പെൻഡ് ചെയ്‌തത്. ‘ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ്’ എന്ന പ്ളക്കാർഡുമായി പ്രതിഷേധിച്ചതിനായിരുന്നു നടപടി. വൻ പോലീസ് സംഘം ക്യാമ്പസിന് മുന്നിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രധാന ഗേറ്റുകൾ അടച്ചാണ് വിദ്യാർഥികൾ ക്യാമ്പസ് ഉപരോധിച്ചത്.
Most Read| ജനപ്രിയ പ്രഖ്യാപനങ്ങളില്ല, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു ധനമന്ത്രി- നിരാശ നൽകി ബജറ്റ്