കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യ കാരണങ്ങളാൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് ഷൈജ ആണ്ടവൻ പോലീസിനെ അറിയിച്ചു. മൂന്ന് ദിവസത്തേക്കാണ് സമയം ചോദിച്ചിരിക്കുന്നത്.
ഞായറാഴ്‌ച കോഴിക്കോട് ചാത്തമംഗലത്തെ വീട്ടിലെത്തി കുന്ദമംഗലം പോലീസ് അധ്യാപികയെ ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് ഇന്ന് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് വ്യക്‌തമാക്കി. എൻഐടിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന് ശേഷമാകും വകുപ്പുതല നടപടി ഉണ്ടാവുക. വ്യാപക പ്രതിഷേധത്തെ തുടർന്ന് അധ്യാപിക അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
മഹാത്‌മാ ഗാന്ധിയുടെ രക്‌തസാക്ഷി ദിനമായ ജനുവരി 30ന് അഡ്വ. കൃഷ്‌ണരാജ് എന്നയാൾ ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിന്റെ അടിയിൽ, ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിങ് ഇന്ത്യ’ എന്ന് ഷൈജ ആണ്ടവൻ കമന്റിട്ടിരുന്നു. ഹിന്ദുസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ എന്ന പോസ്‌റ്റിനടിയിലായിരുന്നു വിവാദ കമന്റ്. കലാപാഹ്വാനത്തിനാണ് അധ്യാപികക്കെതിരെ കേസ്.
Most Read| ഇന്ത്യയുടെ പുതിയ അർബുദ ചികിൽസ; കാൻസർമുക്‌തി നേടി 9കാരിയും