കൊച്ചി: പരവൂർ മുൻസിഫ് കോടതിയിലെ അസിസ്‌റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ ആയിരുന്ന എസ് അനീഷ്യയുടെ ആത്‍മഹത്യാ കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്‌ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ജിഎസ് ജയലാലിന്റെ സബ്‌മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്‌ടർ അബ്‌ദുൽ ജലീൽ, പരവൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്‌റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ കെആർ ശ്യാംകൃഷ്‌ണ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. പോലീസ് കേസെടുക്കലിനും പോലീസ് ചോദ്യം ചെയ്യലിനും മുന്നേയാണ് സസ്‌പെൻഷൻ നടപടി. അനീഷ്യയുടെ ശബ്‌ദ സന്ദേശങ്ങളും ഡയറിക്കുറിപ്പുകളും ശാസ്‌ത്രീയ പരിശോധന നടത്തുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
മേലുദ്യോഗസ്‌ഥനായ ഡിസിപി അബ്‌ദുൽ ജലീലിന്റേയും സഹപ്രവർത്തകനും ജൂനിയറുമായ ശ്യാംകൃഷ്‌ണയുടേയും മാനസിക-തൊഴിൽ പീഡനത്തിന്റെ വിഷമത്തിലാണ് ആത്‍മഹത്യ എന്നാണ് അനീഷ്യ ശബ്‌ദ സന്ദേശങ്ങളിലും ഡയറിയിലും വ്യക്‌തമാക്കിയത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുന്നതിന് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് പ്രോസിക്യൂഷനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനീഷ്യയുടെ മരണത്തിൽ പരവൂർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. അന്വേഷണം കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനും കൈമാറി. കൊല്ലം ക്രൈംബ്രാഞ്ച് അസിസ്‌റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്‌ചയാണ് നെടുങ്ങോലം പോസ്‌റ്റ് ഓഫീസ് ജങ്ഷൻ പ്രശാന്തിയിൽ എസ് അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്‌ഥരെ സംബന്ധിച്ചുള്ള പരാതികൾ ഉൾക്കൊള്ളുന്ന അനീഷ്യയുടെ ശബ്‌ദരേഖകൾ പുറത്തായിരുന്നു.
Most Read| ജനപ്രിയ പ്രഖ്യാപനങ്ങളില്ല, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു ധനമന്ത്രി- നിരാശ നൽകി ബജറ്റ്