വയനാട്: ജില്ലയിലെ വനത്തിൽ കാട്ടുതീ. ചെതലയം റേഞ്ചിലെ ചീയമ്പം തേക്ക് തോട്ടത്തിൽ അഞ്ചിടങ്ങളിലാണ് തീ പടർന്നത്. ആനപ്പന്തി, ദൈവപ്പുരക്കുന്ന്, അമ്പതേക്കർകുന്ന്, എകെ കോളനി പരിസരം, കടുവക്കൂട് സ്‌ഥാപിച്ച സ്‌ഥലം എന്നിവിടങ്ങളിലാണ് തീപടർന്നത്. ഇതേത്തുടർന്ന് 150 ഏക്കറോളം അടിക്കാടുകളും കരിയിലയും കത്തി നശിച്ചു.
നിറയെ കരിയിലകള്‍ അടിഞ്ഞു കൂടിയതിനാല്‍ പെട്ടെന്ന് തീ പടര്‍ന്നു പിടിക്കുക ആയിരുന്നു. റേഞ്ചിലെയും സമീപ സ്‌റ്റേഷനുകളിലെയും വനപാലകര്‍ മണിക്കൂറുകള്‍ പാടുപെട്ടാണ് തീയണച്ചത്. ബത്തേരിയില്‍ നിന്ന് അഗ്‌നി രക്ഷാസേനയും എത്തിയിരുന്നു.
അടുത്തകാലത്തൊന്നും തീപിടിക്കാത്ത വനപ്രദേശത്ത് ഇക്കൊല്ലമാദ്യം കാട്ടുതീ ഉണ്ടായതില്‍ ദുരൂഹതയുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഒരേ സമയം വിവിധ ഭാഗങ്ങളില്‍ തീ പടർന്നതും സംശയാസ്‌പദമാണ്. കാട്ടുതീ അല്ലെന്നും വന്യമൃഗങ്ങളെ ഓടിക്കാനായി നാട്ടുകാര്‍ തന്നെ തീ ഇട്ടതാണെന്ന സംശയവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
ബഫര്‍സോണ്‍ കരട് വിജ്‌ഞാപനത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. റേഞ്ച് ഓഫീസർ ടി ശശികുമാറിന്റെ നേതൃത്വത്തില്‍ നാശനഷ്‌ടം വിലയിരുത്തി. വനത്തിലെ ഇതര പ്രദേശങ്ങളില്‍ കാവല്‍ ശക്‌തമാക്കും.
വേനല്‍ കടുത്തതോടെ കാട്ടുതീ ഭീതിയിലാണ് ജില്ല. വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഫയര്‍ലൈന്‍ തയ്യാറാക്കി കാട്ടു തീ തടയാനുള്ള ശ്രമത്തിലാണ് വനപാലകര്‍. കഴിഞ്ഞ ദിവസം വയനാട് അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ നാഗര്‍ഹോള നാഷണല്‍ പാര്‍ക്കില്‍ ഉണ്ടായ കാട്ടുതീയില്‍ അമ്പതേക്കറോളം കാട് കത്തി നശിച്ചിരുന്നു.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; പരാതികൾ അറിയിക്കാൻ സി വിജിൽ ആപ്പ്