കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സിനിമാ തീയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേള വീഡിയോ കോൺഫറൻസ് വഴിയുള്ള ഉൽഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് നിലവിൽ പകുതി സീറ്റുകളിൽ മാത്രമാണ് തീയേറ്ററുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നത്. എന്നാൽ ഇനി മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുമെന്നാണ് മമത ബാനർജി അറിയിച്ചത്. പക്ഷേ എല്ലാവരും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തമിഴ്‌നാട്ടിൽ സിനിമ തീയേറ്ററുകളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. നേരത്തെ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു. നിരവധി ആളുകളുടെ നിര്‍ദേശ പ്രകാരമാണ് അത്തരം തീരുമാനം ആദ്യം എടുത്തത്. എന്നാല്‍ അതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നതോടെയാണ് 50 ശതമാനം സീറ്റുകളില്‍ മാത്രമേ ആളുകള്‍ക്ക് പ്രവേശനം നല്‍കുകയുള്ളൂവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.
കോവിഡ് വ്യാപനത്തോടെ അടച്ചിട്ടിരുന്ന തമിഴ്‌നാട്ടിലെ തീയേറ്ററുകള്‍ പൊങ്കല്‍ റിലീസിനായി ചിത്രങ്ങള്‍ എത്തുന്നതോടെ വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തീയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് താരം വിജയ് ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് എല്ലാ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാന്‍ ആദ്യം സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാൽ കേന്ദ്ര സർക്കാർ ഇതിനെതിരെ രംഗത്ത് വന്നതോടെ തമിഴ്‌നാട് സർക്കാർ തീരുമാനം പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.
Read also: ഉപഭോക്‌താക്കളുടെ വിവരങ്ങൾ പൂർണ സുരക്ഷിതം; ഉറപ്പ് നൽകി ട്രൂ കോളർ