മുംബൈ: ഉപഭോക്‌താക്കൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പ് നൽകി ട്രൂ കോളർ അധികൃതർ. ആപ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ കമ്പനി ഒരു തരത്തിലും പങ്കുവെക്കുന്നില്ലെന്നും മൊബൈൽ നമ്പർ അടക്കമുള്ള കാര്യങ്ങൾ വളരെ സുരക്ഷിതമാണെന്നുമാണ് അധികൃതർ പറയുന്നത്. ട്രൂ കോളർ ആപ്പിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾക്ക് വിശദീകരണവുമായി കമ്പനി വൈസ് പ്രസിഡണ്ടും മലയാളിയുമായ സോണി ജോയിയാണ് രംഗത്തെത്തിയത്.
ഇന്ത്യയിലുള്ള ഉപഭോക്‌താക്കളുടെ വിവരങ്ങൾ രാജ്യത്ത് തന്നെ സംരക്ഷിക്കുന്നു എന്നത് ആപ്പിന്റെ പ്രത്യേകത ആണെന്നും സോണി ചൂണ്ടിക്കാട്ടി. ട്രൂ കോളർ ആപ്പിന്റെ ചൈനീസ് ബന്ധവും അദ്ദേഹം നിഷേധിച്ചു. അത്തരത്തിലുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. നിലവിൽ ഉയർന്നുകൊണ്ടിരിക്കുന്ന സംശയങ്ങൾക്കും ആരോപണങ്ങൾക്കും അപ്പുറം ട്രൂ കോളർ തങ്ങളുടെ ഉപഭോക്‌താക്കളെ നിരവധി തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെന്ന് സോണി പറയുന്നു.
ഉപഭോക്‌താക്കളുടെ ഡാറ്റയും സ്വകാര്യതയും വളരെ ഗൗരവമായാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. ആപ് എസ്എംഎസ് അക്‌സസ് ചെയ്യുന്നത് എന്തിനാണെന്ന് ആയിരുന്നു മറ്റൊരു സംശയം. എസ്എംഎസ് പെർമിഷൻ എടുത്ത് ഉപഭോക്‌താക്കളുടെ ബാങ്ക് വിവരങ്ങൾ ആപ്പ് ചോർത്തുന്നുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, മെസേജുകൾ വഴിയുള്ള തട്ടിപ്പുകളിൽ നിന്നും ഉപഭോക്‌താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ആപ് എസ്എംഎസ് അക്‌സസ് ചെയ്യുന്നത് എന്നാണ് അധികൃതർ നൽകുന്ന വിവരം. ഈ പെർമിഷൻ എപ്പോൾ വേണമെങ്കിലും യൂസറിന് disable ചെയ്യാവുന്നതാണെന്നും ആപ് അധികൃതർ പറഞ്ഞു.
Also Read: സംസ്‌ഥാനത്ത് പക്ഷിപ്പനി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുന്നു