കൊയിലാണ്ടി: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്ര വർഗീയയെന്നത് തന്റെ പ്രസംഗത്തിലെ ഒരു പിഴവായിരുന്നു എന്ന് സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. പ്രസംഗത്തിനിടെ ഒരു വാക്കിലൊക്കെ പിഴവ് പറ്റുന്നത് സ്വാഭാവികമാണ്. ഇതു വച്ചാണ് വര്‍ഗീയ പരാമര്‍ശമെന്ന് ചിലര്‍ പ്രചാരണം നടത്തിയത്. പിഴവ് ചൂണ്ടി കാണിച്ച് തന്നെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കാനാണ് ശ്രമമെന്ന് വിജയരാഘവൻ പറഞ്ഞു.
ചെന്നിത്തലയുടെ ജാഥകൊണ്ട് കാര്യമില്ലെന്ന് കണ്ടപ്പോൾ പ്രതിപക്ഷ നേതാവും കൂട്ടരും കലാപം അഴിച്ചു വിടുകയാണ്. യൂത്ത് കോൺഗ്രസ് സമരം പിഎസ്‌സി ഉദ്യോഗാർഥികളെ സഹായിക്കാൻ ഉദ്ദേശിച്ചല്ല. അത് തിരിച്ചറിയുവാൻ കഴിയണം. ആക്രമങ്ങൾ നടത്തുന്ന ഗുണ്ടകളെ തീറ്റിപ്പോറ്റുന്ന പാർട്ടിയാണ് കോൺഗ്രസ്. തുടർ ഭരണത്തിന്റെ കാര്യത്തിൽ തികഞ്ഞ ആത്‌മവിശ്വാസം ഉണ്ടെന്നും കൊയിലാണ്ടിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ എ വിജയരാഘവൻ പറഞ്ഞു.
മൽസ്യബന്ധന കരാർ വിഷയത്തിൽ ചെന്നിത്തലയുടെ അഴിമതി ആരോപണത്തിൽ വസ്‌തുതയില്ല. മുൻപും അദ്ദേഹം ഇത്തരത്തിൽ ഒരുപാട് ആരോപണങ്ങൾ ഉന്നയിച്ചിട്ട് എന്തായെന്നും, അതിനാൽ പുതിയ ആരോപണത്തിന് ഒരു വിലയും കൊടുക്കുന്നില്ലെന്നും വിജയരാഘവൻ വ്യക്‌തമാക്കി.
Read also: കള്ളവോട്ടിന് ആഹ്വാനം ചെയ്‌തു; സുധാകരനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി