ന്യൂഡെൽഹി: സിബിഎസ്ഇ 10,12 ക്ളാസുകളിലെ പരീക്ഷകൾ ഫെബ്രുവരി അവസാനം വരെ നടത്തില്ലെന്ന് അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാൽ. അധ്യാപകരുമായി നടത്തിയ മുഖാമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. കോവിഡ് സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം പരീക്ഷ തീയതി നിശ്‌ചയിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മറ്റു ക്ളാസുകളിലെ കുട്ടികൾക്ക് ഓൺലൈനായി പരീക്ഷകൾ നടത്തുന്ന പോലെ ബോർഡ് പരീക്ഷകൾ നടത്താൻ സാധിക്കില്ല. സ്‌കൂളുകൾ പലതും ഗ്രാമ പ്രദേശങ്ങളിലാണ്. ബോർഡ് പരീക്ഷകൾ അനിശ്‌ചിതമായി നീട്ടികൊണ്ടുപോകുവാനും സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കുട്ടികളെ കോവിഡ് യുഗത്തിലെ കുട്ടികളെന്നും പരീക്ഷ എഴുതാതെ പാസായവരെന്നും മുദ്ര കുത്തപ്പെടാൻ അനുവദിക്കില്ല. നീറ്റ്, ജെഇഇ പരീക്ഷകൾ ഈ വർഷം നാം നടത്തിയിരുന്നു. കോവിഡ് പ്രതിസന്ധികാലത്ത് നടത്തിയ വലിയ പരീക്ഷകളായിരുന്നു ഇവയെന്നും പൊഖ്‌റിയാൽ ചൂണ്ടിക്കാട്ടി.
സിലബസ് വെട്ടികുറച്ചുകൊണ്ട് സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടത്തും. സിലബസിന്റെ 30 ശതമാനം ഒഴിവാക്കും. ചില സംസ്‌ഥാനങ്ങൾ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുണ്ട്. മറ്റു സംസ്‌ഥാനങ്ങളും ഉടൻ പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.
Read also: കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് അറിവില്ലായിരുന്നു; അറസ്‌റ്റിൽ റെയ്‌നയുടെ വിശദീകരണം