കീവ്: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും, അവർക്ക് സുരക്ഷിത പാത ഒരുക്കുമെന്നും വ്യക്‌തമാക്കി റഷ്യ. മാനുഷിക പരിഗണന നൽകി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ സുരക്ഷിത പാത ഒരുക്കുമെന്നാണ് റഷ്യൻ സ്‌ഥാനപതി വ്യക്‌തമാക്കിയത്. കൂടാതെ യുഎന്നിലെ നിഷ്‌പക്ഷ നിലപാട് ഇന്ത്യ തുടരണമെന്നും റഷ്യ ആവശ്യപ്പെട്ടു.
റഷ്യ യുക്രൈനിൽ അധിനിവേശം ശക്‌തമാക്കുമ്പോൾ ഇപ്പോഴും നിരവധി ഇന്ത്യക്കാരാണ് തിരികെ നാട്ടിലെത്താൻ കഴിയാതെ കഴിയുന്നത്. റഷ്യയോട് ചേർന്നുള്ള യുക്രൈനിലെ ഹർകീവ്, സുമി നഗരങ്ങളിൽ മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ റഷ്യ വഴി ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് ഇന്ത്യ പലവട്ടം റഷ്യയോട് ആവർത്തിച്ചിരുന്നു. എന്നാൽ ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
എന്നാൽ നിലവിൽ സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യ അറിയിച്ചെങ്കിലും എപ്പോൾ മുതൽ രക്ഷാപ്രവർത്തനം തുടങ്ങുമെന്ന് വ്യക്‌തമല്ല. അതേസമയം യുക്രൈന്റെ തലസ്‌ഥാന നഗരമായ കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരും പുറത്തു കടന്നതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ്‌വർധൻ ശൃംഗ്ള വ്യക്‌തമാക്കി.
Read also: ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ രീതി തിരുത്തപ്പെടണം; കൊല്ലപ്പെട്ട നവീന്റെ പിതാവ്