ബെംഗളൂരു: മകനെ എപ്പോഴാണ് അവസാനമായി ഒന്ന് കാണാൻ സാധിക്കുക എന്ന് മാത്രമാണ് കിഴക്കന്‍ യുക്രൈനിലെ ഹാര്‍കിവ് നഗരത്തിലെ ജനവാസകേന്ദ്രങ്ങളില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ എസ്‌ജിയുടെ മാതാപിതാക്കൾക്ക് ചോദിക്കാനുള്ളത്. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പോരായ്‌മയുടെ ഇരയാണ് നവീനെന്ന് പിതാവ് ശേഖർ ഗൗഡ പ്രതികരിച്ചു.
ഇന്ത്യയിലെ ഉയർന്ന ഫീസ് താങ്ങാനാകാത്തത് കാരണമാണ് നവീൻ യുക്രൈനിൽ മെഡിക്കൽ പഠനത്തിനായി പോയത്. 97 ശതമാനം മാർക്ക് ലഭിച്ചിട്ടും ഇന്ത്യയിൽ ഒരിടത്തും മെഡിക്കൽ പ്രവേശനം കിട്ടിയില്ല. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രീതി തിരുത്തപ്പെടണം. തന്റെ മകന് സംഭവിച്ചത് ഇനി മറ്റൊരു കുട്ടിക്കും സംഭവിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
നവീന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൽ ഇതുവരെ വ്യക്‌തത ലഭിച്ചിട്ടില്ല. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യമെന്നും ശേഖർ ഗൗഡ പറഞ്ഞു. ചൊവ്വാഴ്‌ച രാവിലെ പ്രാദേശിക സമയം ഏഴുമണിക്ക് നടന്ന ഷെല്ലാക്രമണത്തിലാണ് കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചലഗേരി സ്വദേശി നവീന്‍ എസ്‌ജി കൊല്ലപ്പെട്ടത്. ഹാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു നവീന്‍.
Most Read: വിസ്‌മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യം