മോസ്‌കോ: പ്രസിഡണ്ട് വ്ളാഡിമിർ പുടിനെ ലക്ഷ്യം വെച്ചു മോസ്‌കോയിൽ പറന്നെത്തിയ രണ്ടു ഡ്രോണുകൾ തകർത്തെന്ന് റഷ്യ. ഇന്നലെ രാത്രിയാണ് പുടിന്റെ ഔദ്യോഗിക വസതിയായ ക്രൈംലിൻ കൊട്ടാരത്തിന് മുകളിൽ രണ്ടു ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് പൊട്ടിത്തെറിച്ചു തീഗോളം ആകുന്നതിന്റെയും പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പുടിനെ വധിക്കാനായിരുന്നു യുക്രൈൻ ശ്രമമെന്നാണ് റഷ്യയുടെ ആരോപണം. എപ്പോൾ വേണമെങ്കിലും തിരിച്ചടി ഉണ്ടാകുമെന്നും റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രൈൻ ഭരണകൂടത്തിന്റെ അറിവോടെയാണ് ആക്രമണമെന്നും, ഇതിനെ ഭീകരപ്രവർത്തനമായി കണക്കാക്കുമെന്നും റഷ്യ വ്യക്‌തമാക്കി. മോസ്‌കോ നഗരത്തിന് മുകളിൽ ഡ്രോണുകൾ പറത്തുന്നത് റഷ്യ നിരോധിച്ചു. ഡ്രോൺ എത്തിയ സമയത്ത് പുടിൻ വസതിയിൽ ഉണ്ടായിരുന്നില്ലെന്നും റഷ്യ അറിയിച്ചു.
അതേസമയം, റഷ്യയുടെ ആരോപണം നിഷേധിച്ചു യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമർ സെലൻസ്‌കി രംഗത്തെത്തി. ഡ്രോൺ ആക്രമണത്തിൽ പങ്കില്ലെന്നും റഷ്യയുടെ നാടകമാണിതെന്നും സെലൻസ്‌കി പ്രതികരിച്ചു. പുടിനെയോ ക്രൈംലിനെയോ ആക്രമിച്ചിട്ടില്ലെന്നും യുക്രൈനിലെ നഗരങ്ങളും ഗ്രാമങ്ങളും സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സെലൻസ്‌കി പറഞ്ഞു.
Most Read: പെൺകുട്ടികളുടെ ജനനനിരക്കിൽ ഇടിവ്; ‘മാതൃവന്ദന യോജന’ പദ്ധതി ഇനി കേരളത്തിലും