കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. അറസ്‌റ്റ് ചെയ്യാൻ കോടതിയുടെ മുൻകൂർ അനുമതി തേടണമെന്നും ഉത്തരവിട്ടു. കാസർഗോഡ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് പറഞ്ഞ് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാലും തെളിവ് ശേഖരിക്കാനും ചോദ്യം ചെയ്യാനും പ്രതിയെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട സാഹചര്യത്തിലും ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അപേക്ഷ തള്ളിയത്.
Also Read: ജനങ്ങൾ വീണ്ടും ഇടതുപക്ഷം തിരഞ്ഞെടുക്കും; സർക്കാരിന് പിന്തുണയുമായി യെച്ചൂരി
അതേസമയം, അറസ്‌റ്റ് ചെയ്യുന്നുണ്ടെങ്കിൽ വ്യക്‌തമായ കാരണം മജിസ്‌ട്രേറ്റിനെ ബോധിപ്പിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. 2014ലെ അർണേഷ് കുമാർ കേസിലെ മാർഗ നിർദ്ദേശങ്ങൾ പാലിച്ചേ അറസ്‌റ്റ് നടപ്പാക്കാനാകൂ എന്നും കോടതി വ്യക്‌തമാക്കി.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി വീണ്ടും പരാതി ഉയർന്നിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരനായ ജിൻസനാണ് പരാതി നൽകിയിരിക്കുന്നത്. പ്രതിക്ക് അനുകൂലമായി മൊഴി നൽകിയാൽ അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്‌ദാനം ചെയ്‌തെന്നാണ് പരാതി.
Also Read: ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല; എംസി കമറുദ്ദീനെ ജയിലിലേക്ക് മാറ്റും