തിരുവനന്തപുരം: മെഡിക്കല്‍ കോളെജിലെ വനിതാ ഡോക്‌ടർക്ക് മര്‍ദനമേറ്റ സംഭവത്തിൽ പ്രതിയെ അറസ്‌റ്റുചെയ്യുംവരെ സമരമെന്ന് ഡോക്‌ടർമാർ. രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ച വനിതാ ഡോക്‌ടറെയാണ് രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്‌ത്തിയത്. ന്യൂറോ ഐസിയുവില്‍ ചികിൽസയിൽ ഇരിക്കെ ചൊവ്വാഴ്‌ച രാത്രിയാണ് രോഗി മരിച്ചത്.
ഡോക്‌ടർമാർ രോഗിയുടെ അവസ്‌ഥസംബന്ധിച്ച വിവരങ്ങൾ അറിയിച്ചില്ലെന്ന് ആരോപിച്ചാണ് ഡോക്‌ടറെ മർദ്ദിച്ചത്. എന്നാൽ, കുടുംബത്തിന്റെ ഈ വാദം ഡോക്‌ടർമാർ തള്ളി. ആരോഗ്യ നിലയെപ്പറ്റി കുടുംബത്തെ കൃത്യമായി അറിയിച്ചിരുന്നു എന്നും ഡോക്‌ടർമാർ പറയുന്നുണ്ട്.
ഡോക്‌ടറെ മര്‍ദ്ദിച്ച സെന്തില്‍ കുമാറിനെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്നും സെന്തിലിന്റെ സഹോദരിയെയാണ് വനിതാ ഡോക്‌ടർ മരണ വിവരം ആദ്യം അറിയിച്ചതെന്നും ഡോക്‌ടർമാർ വ്യക്‌തമാക്കി. സാരമായ പരുക്കേറ്റ ഡോക്‌ടർ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയാണ്.
അതേസമയം, മർദ്ദനമേറ്റ വനിതാ ഡോക്‌ടർ ‘എനിക്ക് ഈ പണി വേണ്ട, ന്യൂറോ സർജനുമാകേണ്ട, രാജ്യം വിടുന്നു’ എന്നാണ് തന്നെ സന്ദർശിക്കാനെത്തിയ ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹു ഉൾപ്പെടെയുള്ളവരോട് പറഞ്ഞത്.
Most Read: മനീഷ് സിസോദിയക്കെതിരെ ചുമത്തിയത് വ്യാജകേസെന്ന് കെജ്‍രിവാൾ