സീതാപൂർ: ഉത്തർപ്രദേശിൽ യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്താൻ ശ്രമം. യുപിയിലെ സീതാപൂരിലാണ് സംഭവം. വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് 30കാരിയായ യുവതി പീഡനത്തിന് ഇരയായതെന്ന് പോലീസ് പറയുന്നു.
വീട്ടിലേക്ക് മടങ്ങാനായി വണ്ടിയിൽ കയറിയ യുവതിയെ വഴിയിൽ വെച്ച് ഡ്രൈവറും മകനും ചേർന്നാണ് പീഡിപ്പിച്ചത്. തുടർന്ന്, അവശനിലയിലായ യുവതിയെ ഇരുവരും ചേർന്ന് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സീതാപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പ്രതികളെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
യുവതിയെ രണ്ടുപേർ ചേർന്ന് ബലാൽസംഗം ചെയ്‌ത് തീ കൊളുത്തിയെന്ന അടിയന്തര സന്ദേശത്തെ തുടർന്നാണ് സംഭവ സ്‌ഥലത്തെത്തിയതെന്ന് സീതാപൂർ പോലീസ് സൂപ്രണ്ട് ആർപി സിംഗ് പറയുന്നു. വ്യാഴാഴ്‌ചയാണ് സംഭവം നടക്കുന്നത്. വഴിയരികിൽ വെച്ച് യുവതിയെ കണ്ടുമുട്ടിയ ഡ്രൈവറും മകനും വീട്ടിലേക്ക് ലിഫ്‌റ്റ് തരാമെന്ന് പറഞ്ഞാണ് യുവതിയെ വാഹനത്തിൽ കയറ്റിയത്.
കേസിലെ മുഖ്യപ്രതിയായ 55കാരനെയും ഇയാളുടെ പ്രായപൂർത്തിയായ മകനെയും പോലീസ് വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. യുവതിക്ക് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇവർ അപകടനില തരണം ചെയ്‌തതായി ഡോക്‌ടർമാർ അറിയിച്ചുവെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.
Also Read: സിംഗുവിലേക്ക് പോകും, കർഷകർക്കൊപ്പം ഇരിക്കും; നോദീപ് കൗർ