ന്യൂഡെൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന സിംഗുവിലേക്ക് പോകുകയും അവർക്കൊപ്പം ഇരിക്കുകയും ചെയ്യുമെന്ന് ദളിത് തൊഴിലാളി ആക്‌ടിവിസ്‌റ്റ് നോദീപ് കൗർ. തൊഴിലാളി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ നോദീപ് കൗർ ഇന്നാണ് ജാമ്യം നേടി ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയത്. ഇതിന് ശേഷം ദേശീയ മദ്ധ്യമത്തോട് സംസാരിക്കുക ആയായിരുന്നു നോദീപ് കൗർ.
“അടുത്തതായി എന്തുചെയ്യണമെന്ന് ഞാൻ എന്റെ കുടുംബവുമായി ചർച്ച ചെയ്യും. ഞാൻ തീർച്ചയായും സിംഗുവിലേക്ക് പോകും, കർഷകർക്കൊപ്പം ഇരിക്കും. മുൻകാലങ്ങളിൽ ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല, ഭാവിയിൽ നിയമവിരുദ്ധമായി ഒന്നും ചെയ്യില്ല, എപ്പോഴും ജനങ്ങൾക്ക് വേണ്ടി നിലകൊള്ളും,” – കൗർ പറഞ്ഞു.
തന്നോടൊപ്പം അറസ്‌റ്റിലായ ദളിത് പ്രവർത്തകനായ ശിവകുമാറിനെക്കുറിച്ചും കൗർ സംസാരിച്ചു. ശിവകുമാറിന്റെ നില വളരെ മോശമാണ്. ജനുവരി 12ന് അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. എന്നിട്ടും അറസ്‌റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മർദ്ദനത്തിന് ഇരയാകുകയും ചെയ്‌തു. ഉത്തരവുകൾ നൽകിയിട്ടും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ലെന്നും കൗർ പറഞ്ഞു.
കഴിഞ്ഞ ജനുവരി 12നായിരുന്നു ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പോലീസ് കസ്‌റ്റഡിയിൽ വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നോദീപ് കൗർ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ അധികൃതർ ഇത് നിഷേധിച്ചു.
ഡെൽഹിയിൽ വിവാദ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉയർന്ന കൂലി ആവശ്യപ്പെട്ട് തൊഴിലാളി പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് നോദീപ് കൗറിനെ സിംഗു അതിർത്തിയിൽ വച്ച് പോലീസ് അറസ്‌റ്റ് ചെയ്‌തത്. നോദീപിനെ ഹരിയാന പോലീസ് എങ്ങോട്ടാണ് കൊണ്ടുപോയത് എന്നത് സംബന്ധിച്ച് ഇവരുടെ വീട്ടുകാർക്ക് പോലും അറിവുണ്ടായിരുന്നില്ല. പിന്നീടാണ് കർനാൽ ജയിലിൽ കഴിയുകയാണെന്ന വിവരം പുറത്തുവന്നത്.
വധശ്രമം ഉൾപ്പടെയുള്ള കടുത്ത കുറ്റങ്ങളാണ് പോലീസ് നോദീപ് കൗറിന് മേൽ ചുമത്തിയത്. കൊള്ള, മാരക ആയുധങ്ങളുമായി അതിക്രമിച്ച് കടക്കൽ, ക്രിമിനൽ ഗൂഢാലോചന, കലാപം ഉണ്ടാക്കൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങളും നോദീപിന് മേൽ ചുമത്തിയിട്ടുണ്ട്.
Also Read: ശബരിമല, പൗരത്വ നിയമ പ്രക്ഷോഭങ്ങൾ; കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി