തിരുവനന്തപുരം: ശബരിമല സ്‌ത്രീ പ്രവേശനം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കേസുകളുടെ നിലവിലെ സ്‌ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് സംസ്‌ഥാന പൊലീസ് മേധാവി, ജില്ലാ കളക്‌ടര്‍മാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 2300ലധികം കേസുകളുണ്ട്. ഇതില്‍ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും അധികം കേസുകൾ രജിസ്‌റ്റർ ചെയ്‌തത്. പൗരത്വ നിയമ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 490 കേസുകളാണുള്ളത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം കേസുകള്‍.
പൊതുമുതല്‍ നശിപ്പിക്കല്‍, സ്‌ത്രീകള്‍ക്ക് എതിരായ ആക്രമണം, മതസ്‌പര്‍ദ്ധ വളര്‍ത്താനുള്ള നീക്കം എന്നീ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ നിയമോപദേശത്തിന് ശേഷമായിരിക്കും പിന്‍വലിക്കുക.
Read Also: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 0.4 ശതമാനം വർധിച്ചു