ന്യൂഡെൽഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ(ജിഡിപി) ഒക്‌ടോബർ-ഡിസംബർ സാമ്പത്തിക പാദത്തിൽ 0.4 ശതമാനം വളർച്ച രേഖപ്പെടുത്തി. നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) വെള്ളിയാഴ്‌ച വൈകീട്ടോടെ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.
2020-21 സാമ്പത്തിക വർഷത്തിലെ രണ്ട് പാദങ്ങളിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയതിന് ശേഷമാണ് മൂന്നാം പാദത്തിൽ 0.4 ശതമാനം വളർച്ച രേഖപ്പെടുത്തിയത്. 2020-21 ലെ ആദ്യ പാദത്തിൽ 24.4 ശതമാനവും ജൂലായ്-സെപ്റ്റംബർ പാദത്തിൽ 7.7 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടർന്നാണ് നാല് പതിറ്റാണ്ടുകൾക്ക് ശേഷം സമ്പദ് വ്യവസ്‌ഥയിൽ ആദ്യമായി കഴിഞ്ഞ ജൂണിൽ ഇടിവ് രേഖപ്പെടുത്തിയത്. നിയന്ത്രണങ്ങൾ നീക്കിയതോടെ പിന്നീട് സ്‌ഥിതിഗതികൾ മെച്ചപ്പെട്ടു തുടങ്ങിയിരുന്നു.
ജൂലായ് മുതൽ സമ്പദ് വ്യവസ്‌ഥ തിരിച്ചു വരവിന്റെ പാതയിലാണെന്ന് സാമ്പത്തിക സർവെ വ്യക്‌തമാക്കിയിരുന്നു. ഊർജ ഉപയോഗത്തിലെ വർധന, ചരക്ക്-സേവന നികുതി പിരിവ്, ഇ-വേ ബില്ലുകൾ, ഉരുക്ക് ഉപയോഗത്തിലെ വർധന എന്നിവയാണ് ഇതിന്റെ സൂചനകളായി ചൂണ്ടിക്കാണിക്കുന്നത്.
Read Also: ‘തീരുമാനങ്ങൾ ബിജെപി നേതൃത്വത്തിന്റെ സൗകര്യാർഥമോ’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമതാ ബാനർജി