കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞ് കവർച്ച നടത്തിയ യുവതി അറസ്‌റ്റിൽ. പാലക്കാട് കൊടുമ്പ് പടിഞ്ഞാറെ പാവൊടി മഹേശ്വരിയാ(38)ണ് പോലീസിന്റെ പിടിയിലായത്. നവംബർ 12ന് സ്‌റ്റാർ കെയർ ആശുപത്രിയിൽ രോഗിയെ പരിചരിക്കാൻ ഹോം നഴ്സ് ചമഞ്ഞ് വ്യാജപേരിൽ എത്തി ഏഴ് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 5000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിലാണ് അറസ്‌റ്റ്.
ശ്രീജ മലപ്പുറം എന്ന സ്‌ത്രീയുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് കോഴിക്കോടുള്ള ഹോം നഴ്സ് സ്‌ഥാപനത്തിൽ ഇവർ ജോലി നേടിയതെന്ന് പോലീസ് പറയുന്നു.
കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയായ ഷീന യോഗേഷിന്റെ പണവും സ്വർണാഭരണങ്ങളുമാണ് കവർച്ച ചെയ്യപ്പെട്ടത്. മോഷണം നടത്തിയതിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തു മുങ്ങിയ പ്രതിയെ ശാസ്‌ത്രീയ അന്വേഷണത്തിലൂടെയും സൈബർ സെല്ലിന്റെ സഹായത്തോടെ നൂറ് കണക്കിന് മൊബൈൽ നമ്പറുകൾ പരിശോധിച്ചുമാണ് പിടികൂടിയത്.
അതേസമയം അറസ്‌റ്റിലായ മഹേശ്വരിക്കെതിരെ പാലക്കാട്, കണ്ണൂർ ജില്ലകളിൽ സമാനമായ നിരവധി കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്‌റ്റന്റ് കമ്മീഷണറുടേയും മെഡിക്കൽ കോളേജ് ഇൻസ്‌പെക്‌ടർ ബെന്നി ലാലുവിന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്‌ടർമാരായ ഏ രമേഷ് കുമാർ, ടിവി ദീപ്‌തി, കെഎ അജിത് കുമാർ, അസി. സബ് ഇൻസ്‌പെക്‌ടർ ബൈജു ടി, സൈബർ സെല്ലിലെ സിവിൽ പോലീസ് ഓഫീസർമാരായ നജ്‌മ, രൂപേഷ്, വിനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Malabar News: അനധികൃത മണൽവാരൽ; അഞ്ച് തോണികൾ പിടികൂടി