കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സ്‍ത്രീവിരുദ്ധ പരാമർശവുമായി താലിബാൻ വക്‌താവ്. സ്‍ത്രീകൾ പ്രസവിക്കാനുള്ളവർ ആണെന്നും അവർ മന്ത്രിമാർ ആകേണ്ടവരല്ലെന്നുമായിരുന്നു താലിബാൻ വക്‌താവ് സയീദ് സക്കീറുള്ള ഹാഷ്‌മി പറഞ്ഞത്.
ടോളോ ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താലിബാൻ വക്‌താവിന്റെ സ്‍ത്രീ വിരുദ്ധ പരാമർശം. സ്‍ത്രീകൾക്ക് ഒരിക്കലും മന്ത്രിമാരാകാൻ സധിക്കില്ല, അത്തരത്തിൽ ഒരു ഭാരം അവരുടെ ചുമലിൽ വെച്ചു കൊടുക്കാൻ സാധിക്കില്ല. ആ ഭാരം അവർക്ക് താങ്ങാൻ സാധിക്കില്ല. സ്‍ത്രീകൾ മന്ത്രിസഭയിൽ ഉണ്ടാവുക എന്നത് അടിസ്‌ഥാനപരമായ കാര്യമല്ല, അവർ പ്രസവിക്കാനുള്ളവരാണ്.
നേരത്തെ താലിബാൻ മാറ്റത്തിന്റെ പാതയിലാണ് എന്ന് പല കോണിൽ നിന്നും വാദങ്ങളുയർന്നിരുന്നു. എന്നാൽ സ്‍ത്രീവിരുദ്ധ കാര്യങ്ങളിൽ ഇപ്പോഴും താലിബാന്റെ നിലപാട് മാറിയിട്ടില്ല എന്ന് വ്യക്‌തമാക്കുന്നതാണ് ടോളോ ന്യൂസ് അഭിമുഖം. സ്‍ത്രീകൾ സമൂഹത്തിന്റെ പകുതിയാണെന്ന് അഭിമുഖം നടത്തുന്നയാൾ ചൂണ്ടിക്കാട്ടി.
എന്നാൽ സ്‍ത്രീകളെ ഒരിക്കലും തങ്ങളുടെ പകുതിയായി കാണുന്നില്ല എന്നായിരുന്നു താലിബാൻ വക്താവിന്റെ പരാമർശം. അഫ്‌ഗാനിലെ സ്‍ത്രീകൾ അഫ്‌ഗാനിൻ പൗരൻമാരെ പ്രസവിക്കുകയും അവർക്ക് വേണ്ട ഇസ്‌ലാമിക മൂല്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നവരാണെന്നും സയീദ് സക്കീറുള്ള ഹാഷ്‌മി പറഞ്ഞു.
Kerala News: ‘സ്വാതന്ത്ര്യ സമരത്തോട് മുഖം തിരിച്ച ആശയങ്ങളെയും വ്യക്‌തികളെയും മഹത്വവൽകരിക്കില്ല’