തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവത്തിൽ വനിതാ കമ്മീഷൻ റിപ്പോർട് തേടി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് പോകുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചു. പരാതിക്കാരിയെ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ മൂന്ന് ഡോക്‌ടർമാർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
കളമശേരി മെഡിക്കൽ കോളേജിലെ ഒരു സീനിയർ ഡോക്‌ടർ ഉൾപ്പടെ മൂന്ന് ഡോക്‌ടർമാർക്ക് എതിരെയാണ് ക്രൈംബ്രാഞ്ച് നടപടി എടുത്തത്. മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയ പെൺകുട്ടി വൈദ്യപരിശോധനയ്‌ക്ക് കളമശേരി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴായിരുന്നു സംഭവം. മെഡിക്കൽ കോളേജിലെ ലേബർ റൂമിൽ മൂന്ന് ഡോക്‌ടർമാർ പെൺകുട്ടിയെ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് പരാതി.
സംഭവം നടന്ന ആദ്യദിവസങ്ങളിൽ പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തെങ്കിലും കേസെടുക്കാൻ ഏറെ വൈകിയിരുന്നു. മെഡിക്കൽ കോളേജിനെതിരായ കേസ് പോലീസ് മനപ്പൂർവം ഒതുക്കുകയാണെന്നത് ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് മോൻസനെതിരായ മറ്റ് കേസുകൾ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം തന്നെ മെഡിക്കൽ കോളേജിനെതിരെ കേസെടുത്തിരിക്കുന്നത്.
Read also: ഉപതിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ അഭയ് ചൗതാലക്ക് വിജയം