കൊച്ചി: തമിഴ്‌നാട് സ്വദേശിയായ സ്‌ത്രീ ഫ്ളാറ്റിൽ നിന്നും വീണു മരിച്ച സംഭവത്തിൽ മനുഷ്യക്കടത്തിന് കേസെടുത്തു. ജോലിക്കെന്ന പേരിൽ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തിച്ച് ഫ്ളാറ്റിൽ പൂട്ടിയിട്ടതിന് ഉടമക്കെതിരെയാണ് കേസെടുത്തത്.
ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് തമിഴ്‌നാട് സേലം സ്വദേശിനി കുമാരിക്ക് ഗുരുതരമായി പരിക്കേറ്റത്. മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ നിന്നും ഈ മാസം 5നാണ് ഇവർ വീണത്. സാരി കൂട്ടിക്കെട്ടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഫ്ളാറ്റിന് താഴെയുള്ള കാർ പോർച്ചിന് മുകളിൽ വീണ് പരിക്കേറ്റ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.
തലക്ക് ഗുരുതര പരിക്കേറ്റ കുമാരി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസമാണ് കുമാരി മരിച്ചത്. കേസിൽ നിന്ന് പിൻമാറിയാൽ പണം നൽകാമെന്ന് ഫ്ളാറ്റ് ഉടമയുടെ ബന്ധുക്കൾ വാഗ്‌ദാനം ചെയ്‌തിരുന്നതായി കുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ ആരോപിച്ചിരുന്നു.
അതേസമയം, കുമാരിയുടെ മരണത്തെ തുടർന്ന് ഒളിവിൽ പോയ ഫ്ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ തേടി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ ഇയാളുടെ ജാമ്യാപേക്ഷ ശക്‌തമായി എതിർക്കുമെന്ന് പോലീസ് അറിയിച്ചു. അഡ്വാൻസ് ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നൽകാത്തതിനാണ് ഇയാൾ കുമാരിയെ തടഞ്ഞുവെച്ചതെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി.
Read also: വിചാരണ കോടതി ജഡ്‌ജിയെ മാറ്റണം; നടിയെ ആക്രമിച്ച കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും