ഹൈദരാബാദ്: ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാമെന്നുള്ള സ്വപ്‌നം ഒരിക്കലും സഫലമാകില്ലെന്ന് തെലങ്കാന കോൺഗ്രസ് നേതാവ് റാഷിദ് ഖാൻ. ആർഎസ്എസ്, വിഎച്ച്പി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പടെയുള്ള നേതാക്കളെ പരോക്ഷമായി പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.
ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ അനുവദിക്കില്ലെന്ന് റാഷിദ് ഖാൻ പറഞ്ഞു. താൻ ജീവിച്ചിരിക്കുന്നതു വരെ ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ്, ആർഎസ്എസ്, വിഎച്ച്പി, ബജ്‌രംഗ് ദൾ എന്നിവർക്ക് ഹിന്ദു രാഷ്‌ട്രം നിർമിക്കാനുള്ള സ്വപ്‌നം ഒരിക്കലും സാക്ഷാൽകരിക്കാനാവില്ല; അദ്ദേഹം വ്യക്‌തമാക്കി.
രാജ്യത്ത് മുസ്‌ലിംകളെ പിന്തുണക്കുന്ന ഒരേയൊരു പാർട്ടി കോൺഗ്രസ് ആണെന്നും റാഷിദ് ഖാൻ പറഞ്ഞു. വിവേചനമില്ലാതെ എല്ലാ മതങ്ങളേയും ഒരുപോലെയാണ് കോൺഗ്രസ് പരിഗണിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, റാഷിദ് ഖാന്റെ പരാമർശങ്ങളെ ബിജെപി നേതാവും തെലങ്കാന എംഎൽഎയുമായ ടി രാജ സിംഗ് നിശിതമായി വിമർശിച്ചു. റാഷിദ് ഖാനെപ്പോലുള്ളവരാണ് ഹിന്ദു രാഷ്‌ട്രം എന്ന സ്വപ്‌നത്തിനായി പ്രവർത്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Most Read: നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു