തൃശൂർ: പാഴായിയിൽ വർക്ക് ഷോപ്പിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേർക്ക് പൊള്ളലേറ്റു. പാഴായി തെക്കേടത്ത് സുരേഷ് (48), ഭാര്യ ബിന്ദു (45), മകൾ മേഘ (19), രക്ഷാപ്രവർത്തനം നടത്തിയ സമീപവാസി എന്നിവർക്കാണ് പൊള്ളലേറ്റത്.
സുരേഷിന്റെ വീടിനോട് ചേർന്നുള്ള ജനറേറ്റർ സർവീസ് സ്‌ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ സുരേഷിനെയും ബിന്ദുവിനെയും ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും മകളെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്‌ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സർവീസ് കഴിഞ്ഞ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനിടെ സമീപത്ത് തുറന്നു വെച്ചിരുന്ന പെട്രോൾ പാത്രത്തിലേക്ക് തീപ്പൊരി വീണാണ് തീപിടുത്തം ഉണ്ടായത്.
സുരേഷിന്റെയും ഭാര്യയുടെയും വസ്‌ത്രത്തിലേക്ക് തീപടർന്നതിനെ തുടർന്ന് ഇരുവരും റോഡിൽ വീണപ്പോഴാണ് നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചത്. രക്ഷാപ്രവർത്തനത്തിന് ഇടയിലാണ് മകൾ മേഘക്കും നാട്ടുകാരിലൊരാൾക്കും പൊള്ളലേറ്റത്. ഇവരുടെ പൊള്ളൽ സരമുള്ളതല്ല എന്നാണ് റിപ്പോർട്ട്.
റോഡിൽ വീണുരുണ്ട ഇവരെ നാട്ടുകാർ വെള്ളമൊഴിച്ച് തീയണച്ചശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. പുതുക്കാട് പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.
Malabar News: ചരിത്രം തിരുത്താൻ കോൺഗ്രസ്; കോഴിക്കോട് പിടിച്ചെടുക്കാൻ നീക്കം