കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ചരിത്രം തിരുത്തിക്കുറിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ 20 വർഷമായി കൈവിട്ട കോഴിക്കോട് തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് പാർട്ടി. മുസ്‌ലിം ലീഗുമായി ധാരണയുണ്ടാക്കിയും സുപ്രധാന മണ്ഡലങ്ങളിൽ ജനസ്വാധീനമുള്ള സ്‌ഥാനാർഥികളെ ഇറക്കിയും മൂന്ന് സീറ്റുകളെങ്കിലും തങ്ങൾക്ക് അനുകൂലമാക്കാനാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നീക്കം. ലോകസഭാ തിരഞ്ഞെടുപ്പിൽ ജനവിധി കോൺഗ്രസിനൊപ്പം ആയിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ ഒരു സ്‌ഥാനാർഥി പോലും കോഴിക്കോട് നിന്ന് വിജയിച്ചിരുന്നില്ല.
തിരുവമ്പാടി മുസ്‌ലിം ലീഗിൽ നിന്നും കൈക്കലാക്കുന്ന കാര്യവും കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാൽ ഇതിന് പകരമായി ലീഗിന് ഏത് സീറ്റ് നൽകുമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല എന്നാണ് വിവരം. തിരുവമ്പാടി കോൺഗ്രസിന് ലഭിച്ചാൽ കെപിസിസി വൈസ് പ്രസിഡണ്ട് പദവിയിലിരിക്കുന്ന ടി സിദ്ദിഖിനെയാവും പരിഗണിക്കുക എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
ബാലുശ്ശേരി മണ്ഡലം ലീഗിൽ നിന്ന് വാങ്ങി പകരം കുന്ദമംഗലം നൽകാനുള്ള ആലോചനകളും പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച് കോൺഗ്രസ് ജില്ലാ നേതൃത്വവും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ഐ ഗ്രൂപ്പ് കൈവശം വച്ചിട്ടുള്ള കൊയിലായിണ്ടിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മൽസരിക്കാനെത്തുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. എന്നാൽ കൊയിലാണ്ടിയിൽ സ്‌ഥാനാർഥിയായി കെപിസിസി ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എൻ സുബ്രഹ്‌മണ്യന്റെ പേരും നിർദ്ദേശിക്കപ്പെടുന്നുണ്ട്.
Also Read: വൈറ്റില പാലം തുറന്നുകൊടുത്ത സംഭവം; പിന്നിൽ മാഫിയയെന്ന് ജി സുധാകരൻ