ജനീവ: ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന കോവിഡ് രോഗബാധിതരുടെ എണ്ണം റെക്കോർഡിലെത്തി. 6,60,905 പേർക്കാണ് ഞായറാഴ്‌ച രോഗം സ്‌ഥിരീകരിച്ചത്. വെള്ളിയാഴ്‌ച 6,45,410 പേർക്ക് രോഗം ബാധിച്ചിരുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്‌തമാക്കി. നവംബർ 7ന് 6,14,013 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ചൈനക്ക് പിന്നാലെ രോഗം പടർന്നുപിടിച്ച ഇറ്റലിയിൽ കോവിഡ് നിയന്ത്രണ വിധേയമായിരുന്നു. എന്നാൽ ഒക്‌ടോബർ അവസാനത്തോടെ വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ശരാശരി 30,000ത്തിലധികം കോവിഡ് കേസുകളാണ് ദിനംപ്രതി രാജ്യത്ത് സ്‌ഥിരീകരിക്കുന്നത്. അടുത്ത പത്തുദിവസം രോഗബാധ നിയന്ത്രിക്കുന്നതിൽ നിർണായകമായിരിക്കുമെന്ന് ഇറ്റാലിയൻ ആരോഗ്യമന്ത്രി റോബർട്ടോ സ്‌പെർനാസ അറിയിച്ചു.
രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് ബ്രിട്ടണിൽ ലോക്ക്ഡൗൺ തുടരുകയാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ബ്രിട്ടണിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയക്കുറവ് കാണുന്നുണ്ട്. ഡിസംബർ 2നാകും ലോക്ക്ഡൗൺ ഒഴിവാക്കുക. വെയിൽസ്, അയർലൻഡ് തുടങ്ങി പ്രധാന നഗരങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് തുടരുന്നത്.
അമേരിക്കയിൽ രോഗികളുടെ എണ്ണം ഒരുകോടി പത്തുലക്ഷം കടന്നതിനു പിന്നാലെ വിവിധ നഗരങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മിഷിഗൺ, വാഷിങ്ങ്ടൺ, കാലിഫോർണിയ, ടെക്‌സസ്, തുടങ്ങിയ സ്‌റ്റേറ്റുകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മൂന്നാഴ്‌ചത്തേക്കാണ് നിയന്ത്രണങ്ങൾ. തിരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വലിയതോതിൽ കൂടിയിരുന്നു. പ്രതിദിനം രാജ്യത്ത് ഒരുലക്ഷത്തിലേറെ ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിക്കുന്നത്.
കോവിഡ് ഏറ്റവും ഉയർന്ന തോതിലായിരുന്ന ഫ്രാൻസിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്നും 20,000ത്തോളമായി കുറഞ്ഞെന്നാണ് കണക്കുകൾ.
കോവിഡിന്റെ ഉൽഭവകേന്ദ്രമായി കണക്കാക്കുന്ന ചൈനയിൽ നിലവിൽ 385 രോഗികളാണുള്ളത്. എന്നാൽ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നതിനിടെ മറ്റു രാജ്യങ്ങളിൽ നിന്നും വരുന്ന ഭക്ഷണ പാക്കേജുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Read also: ആരോഗ്യ പ്രവര്‍ത്തകരിലെ കോവിഡ് ബാധ; സംസ്‌ഥാനത്ത് കണക്കുകള്‍ കുറയുന്നു