തിരുവനന്തപുരം : കോവിഡ് രോഗം സ്‌ഥിരീകരിക്കുന്ന സംസ്‌ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുന്നതായി കണക്കുകള്‍. സംസ്‌ഥാനത്തെ കോവിഡ് വ്യാപന തീവ്രതയിലും നേരിയ കുറവ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു.
കഴിഞ്ഞ ജൂലൈ മുതല്‍ ഒക്‌ടോബർ വരെയുള്ള കോവിഡ് വ്യാപന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രോഗബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞതായി മനസിലാക്കാം. സംസ്‌ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടങ്ങിയ ജൂലൈ മാസത്തില്‍ സംസ്‌ഥാനത്ത് 3.6 ശതമാനമായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടയിലെ കോവിഡ് ബാധ. ജൂലൈ മാസത്തില്‍ 19,171 ആളുകള്‍ക്ക് രോഗബാധ ഉണ്ടായ സാഹചര്യത്തില്‍ ആയിരുന്നു ഇത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 2,36,999 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടയിലെ കോവിഡ് വ്യാപനം 1.7 ശതമാനം ആയി കുറഞ്ഞു. വ്യക്‌തിഗത സുരക്ഷാ ഉപകരണങ്ങള്‍ അടക്കം എത്തിച്ച് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തിയതാണ് ആരോഗ്യ പ്രവര്‍ത്തര്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള കാരണം.
കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പിപിഇ കിറ്റുകള്‍ക്കും മാസ്‌കുകള്‍ക്കും ഉണ്ടായ ക്ഷാമവും മറ്റും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ രോഗവ്യാപനം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍ തുടര്‍ന്ന് വ്യക്‌തിഗത സുരക്ഷാ നടപടികളില്‍ അടക്കം കൈക്കൊണ്ട നിര്‍ണായക നിലപാടുകളും പ്രവര്‍ത്തനങ്ങളും കൊണ്ട് ഇത് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. സംസ്‌ഥാനത്ത് നിലവില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഒക്‌ടോബർ മാസത്തില്‍ 12 ശതമാനത്തിന് മുകളില്‍ വരെയെത്തിയ കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 10 ശതമാനത്തിന് താഴേക്ക് എത്തുന്ന സാഹചര്യത്തിലേക്ക് എത്തിയിട്ടുണ്ട്.
Read also : ഡെൽഹിയിൽ മൂന്നാം ഘട്ട കോവിഡ് വ്യാപനം; ലോക്ക്‌ഡൗൺ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രി