ന്യൂയോര്‍ക്ക്: ലോകത്ത് 10.63 കോടിയും കടന്ന് കോവിഡ് ബാധിതരുടെ എണ്ണം. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട് ചെയ്യപ്പെട്ടതെന്നാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്. ഇതുവരെ 7.79 കോടിയിലേറെ പേർ രോഗമുക്‌തി നേടിയപ്പോൾ 23.18 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.
രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ അഞ്ച് സ്‌ഥാനങ്ങളിലുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചതോടെ അമേരിക്കയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം രണ്ട് കോടി 75 ലക്ഷം പിന്നിട്ടു. രാജ്യത്ത് ഇതുവരെ 1.72 കോടി പേര്‍ രോഗമുക്‌തി നേടുകയും 4.73 ലക്ഷം പേര്‍ മരണപ്പെടുകയും ചെയ്‌തു.
11,000ത്തിൽ അധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌ത ഇന്ത്യയിലാകട്ടെ 1,08,27,170 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 1.46 ലക്ഷം പേര്‍ മാത്രമേ നിലവില്‍ ചികിൽസയിൽ ഉള്ളൂ എന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നത്. ഇതുവരെ 1,05,21,409 പേർ സുഖം പ്രാപിക്കുകയും 1.55 ലക്ഷം പേര്‍ക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമാവുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം ബ്രസീലില്‍ 94 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. 2.31 ലക്ഷം പേര്‍ ഇതുവരെ മരണപ്പെടുകയും ചെയ്‌തു.
റഷ്യയിലും ബ്രിട്ടനിലും സ്‌ഥിതി വ്യത്യസ്‌തമല്ല. 39 ലക്ഷം പേര്‍ക്ക് വീതമാണ് ഇരുരാജ്യങ്ങളിലും കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 18,000ത്തിൽ അധികം കേസുകൾ റിപ്പോര്‍ട് ചെയ്‌ത ബ്രിട്ടനില്‍ 1.12 ലക്ഷം പേരാണ് ഇതുവരെ മരണപ്പെട്ടത്. റഷ്യയില്‍ മരണസംഖ്യ 75,000 കടന്നതായാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്.
Read Also: സിആർപിഎഫ് കോബ്രയുടെ ഭാഗമായി വനിതകളും; ലോകത്താദ്യം